" പഴങ്കഥ പാടുന്ന പറവകള്‍ "

Sunday, December 12, 2010 37 comments
പാടാം  ഞാനൊരു  പഴങ്കഥ.....
ചെമന്നൊഴുകുന്ന  പാലാഴിയാറിന്റെ കഥ ,
പൂമരം പോലൊരു പെണ്ണിന്റെ കഥ  പിന്നെ
പാണന്‍മാര്‍  പാടാത്ത പാട്ടിന്റെ കഥ .......

ആവണിനാട്ടില്‍  ചെറുപാലാഴിയാറിന്റെ തീരത്ത്
ചിങ്ങനമെന്നൊരു ഊരുണ്ട്
ചേണാര്‍ന്ന  മലയുണ്ട്  ചെഞ്ചോലയുണ്ട്
ചെറു മീനുകള്‍ ചരിക്കും പൊയ്കയുമുണ്ട്......
ചേതോഹരമീ ഭൂമിയില്‍ 
ചാരുതയുള്ളൊരു പെണ്ണാളുമുണ്ട്..........
ചിത്രപതംഗത്തിന്‍  ചിറകേറി ചോമന്റെ 
ചിന്തില്‍ തുടികൊട്ടി ചാരുസ്മിതം തൂകി 
ചാരവേ ചിത്രാംഗന നീയണയുമ്പോള്‍ 
ചേണുറ്റ പൂക്കളും നാണിച്ചുപോവും...
ചോതി നാളില്‍ നല്ല ചൊവ്വുള്ള 
ചൈത്രനിലാവില്‍ ചന്ദനനിറവും 
ചന്ദ്രകിന്‍ അഴകുമായ് ചെറുമന്റെ 
കുടിയില്‍ പൂത്ത ചേലൊത്ത ചിരുതേയി .....


ചാലയില്‍ ചന്തം തികഞ്ഞോരീ  പെണ്ണിനെ
ചിങ്കാരിക്കാന്‍  ചങ്ങാതിമാരേറെയുണ്ട്
ചിത്രകന്‍ ചൂതാടി ചെട്ടിയാര്‍ ചേകോന്‍  
പിന്നെ ചേലൊത്തൊരു  തമ്പ്രാനുമുണ്ട്  
ചേരിയില്‍ ചേരായ്മയില്ല 
ചേതോഗതമെല്ലാം ഒന്നുതന്നെ....
ചൊടിയുള്ളി ചെക്കെന്റെ  സ്വന്തമീ 
ചിരുതയെന്നു ചിത്തത്തിലോതി  
ചാലയിലെ  ചൊങ്കന്മാര്‍.....
                                                                                                                                                                                                                            

മത്സരിച്ചവര്‍  പരസ്പരം  പെണ്ണിനേകി
പ്രണയത്തിന്‍  മോഹപ്രതീകങ്ങള്‍.........
ചിത്രപടം നല്‍കി ചിത്രകന്‍ പെണ്ണിന് 
ചമയകൂട്ടേകി  ചെട്ടിയാരും.......
വിട്ടുകൊടുത്തില്ല ചേകോനപ്പോള്‍ 
ചന്ദ്രാനനക്കേകി ചഞ്ചുരന്‍ തന്നുടെ
ചന്ദ്രലോഹത്തില്‍ തീര്‍ത്ത കാല്‍ചിലമ്പുകള്‍...
ചൂതാടിയോ ചിന്താധീനനായ് പിന്നെ 
ചിപ്പി പെറുക്കി മുത്തെടുത്തു 
ചെമ്മേ കൊരുത്തു നല്‍കി...
ചെമ്മക്കാരന്റെ കണ്ണുവെട്ടിച്ചമ്പ്രാനും   
നല്ല ചപ്രമഞ്ചമൊരുക്കി നല്‍കി...
ചിറ്റാണ്മയുള്ളൊരു  നാട്ടില്‍ ചകിതരായ്
ചെറുമനും ചെങ്കതിര്‍ പോലൊരു പെണ്ണും...



ചിങ്ങന നാട്ടിലെ പെണ്ണുങ്ങള്‍ മോഹിക്കും 
ചിത്രശിലയുടലഴകും ചന്ദ്രകാന്തിയും 
ഒത്തു ചേര്‍ന്നൊരു ചേലെഴും തമ്പ്രാനെ
ചക്രപാതയ്ക്ക് തീണ്ടാപാടകലെ  നിന്നും
ചിത്തത്തിലാരാധിച്ചു  ചിരുതേയി  പെണ്ണ്
ചിന്താകുലയവള്‍  തന്നുടെ  നിസ്സീമപ്രണയത്തെ
ചെറുചിമിഴിലൊളിപ്പിച്ചു വരുമയെ 
നിനച്ചു ഹൃത്തിനെ ചുടുകട്ടയാക്കി  വേവില്‍ 
എരിയിച്ചു  ദിനരാത്രങ്ങള്‍.........
ഓരോരോ ദിനങ്ങളും യുഗങ്ങളായ്‌ 
അവളുടെ രാവുകളോ ചക്രവാകങ്ങളായ് ......
ചെറുമ പെണ്ണിന്‍റെ ചിത്തരംഗം 
അറിവില്ലാത്തൊരു  തമ്പ്രാനോ  
വശ്യമെന്നോണം ചപ്രമഞ്ചമൊരുക്കി  നല്‍കി....
കാലത്തിന്‍ നിയതിയെന്നോണം ചിങ്ങനതോപ്പില്‍ 
ഏകരായ് കണ്ടവര്‍ പ്രണയവല്ലികളില്‍ 
കുരുങ്ങി നിശ്ചലം നിന്നു പോയി....
നിമീലിത നേത്രങ്ങളില്‍ പൂമഴ പെയ്യവേ 
ഉടലുകളില്‍ ഒട്ടിയ കാലത്തിന്‍ കല്മഷങ്ങള്‍
ഉരുകിയൊലിച്ചു  നയനസലിലമായ്..


നീരണ കെട്ടി നിര്‍ത്തിയ പെണ്‍കാമനകള്‍ 
പ്രണയ പ്രവാഹത്തില്‍ പൊട്ടിയൊലിക്കവെ
ചട്ടങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു
ചിറ്റായ്മയുള്ളോരാ  ദേഹങ്ങള്‍.....
ഓരോരോ രുധിരകണത്തിനും 
ജന്മസാഫല്യമേകി അമൃതായ് ഒഴുകി 
പ്രണയം സിരകളില്‍ .......  
ഇരുനദികളായ്  ഒന്നായ്  ഒഴുകിയവര്‍ 
അന്ത്യം അനന്തസാഗരമാണെന്നറിഞ്ഞും.....
ചെത്തുകുടമേന്തി തോപ്പിലെത്തിയ 
ചേകോനപ്പോള്‍ അക്കാഴ്ച കണ്ടു 
നടുങ്ങിത്തരിച്ചു നിന്നു.......
രണ്ടല്ല ഉടലുകള്‍ ഒന്നായ് രമിക്കുന്നത് വല്ലികളോ..
വിഭ്രമത്താല്‍  ഇവ്വിധം ചിന്തിച്ചു വശം കെട്ടു...
സ്മരണകളെ  നിഷ്പ്രഭമാക്കി കളകൂജനം 
പൊഴിച്ച  കുയില്‍ പുതിയ  മരുപ്പച്ചകള്‍
തേടി പറന്നു പോയി.......

കനലെരിഞ്ഞു കണ്ണുകളില്‍ ചിത്തത്തില്‍ 
മോഹഭംഗത്തിന്‍  പ്രതികാരാഗ്നിയാളിപ്പടരവെ....
തീണ്ടാരി പെണ്ണിനെ തീണ്ടിയ തമ്പ്രാനെ  
വെറുതെ വിടുക വയ്യ..നാടാകെ 
പാടി നടന്നു അവിശുദ്ധബന്ധത്തിന്‍ കേളികൊട്ടുകള്‍..
പടര്‍ന്നു കാട്ടുതീയായ് കഥകള്‍.....  
കനലായ് എരിഞ്ഞു ഇണകുരുവികള്‍‍........
ചേലൊത്ത തമ്പ്രാന്‍റെ  ഉടയോനോ ചിങ്ങനനാടിന്‍റെ
വാഴുന്നോര്‍  ചെവിയിലെത്തി വിശേഷങ്ങളെല്ലാം..
കോപത്താല്‍ അന്ധനായ്‌, അപമാനത്താല്‍ 
ശിരസ്സ്‌ കുനിച്ചു.. ‌ ശേഷക്കാരന്റെ
ഭാവിയോര്‍ത്തു ചിന്താത്മനായ്.......
ഉപദേഷ്ടാക്കളോട് ഒത്തുചേര്‍ന്നു തീര്‍പ്പുകള്‍ തേടി
ചെറുമിപെണ്ണിനെ വാള്‍ തലയ്ക്കിരയാക്കി 
ആറ്റിലെറിയാന്‍  കല്‍പ്പിച്ചു  വാഴുന്നോര്‍ .. 

ചെറ്റകുടിലില്‍ കഞ്ഞിക്കലം  ചുവന്നു 
കണ്ഠമറ്റു  വീണു സുന്ദരപുഷ്പം
ഓടിയണഞ്ഞൊരാ  ചേലൊത്ത തമ്പ്രാന്‍
വാരിയെടുത്തു  ഇളം പൂവിന്നുടല്‍
ആടിയുലഞ്ഞു മെല്ലെ നടന്നകന്നു....
പാലാഴിയാറിന്റെ തീരത്ത് ഇളം കാറ്റില്‍
നെടുവീര്‍പ്പുകളില്ലാതെ വ്യാകുലകളില്ലാതെ
അരയില്‍ തിരുകിയ ഖഡ്ഗമെടുത്തു
കുത്തിയിറക്കി  കണ്ഠത്തിലാഴത്തില്‍
ചെറുമിപെണ്ണിന്‍റെ   ചെന്നിണമതില്‍
തമ്പ്രാന്‍റെ  ചുടുചോര കലര്‍ന്നപ്പോള്‍
പാലാഴിയാറും  ചുവന്നു പോയ്...
കാണായ പൂക്കളെല്ലാം കൂമ്പി കറുത്തുപോയ്..
പാറിപറക്കും പറവകളെല്ലാം ചിറകറ്റു വീണു
ചോരയ്ക്കുണ്ടോ ചേരായ്മ....... 
ഒന്നായ് ലയിച്ചു ഒഴുകിയകലുന്നു ‌പാലാഴിയാറും.........




പാടാം ഞാനൊരു  പഴങ്കഥ.....
ചെമന്നൊഴുകുന്ന  പാലാഴിയാറിന്റെ കഥ.......









******************************************************
********************************************


 [  thanks to other blogs for giving me some pictures used in the post........ ഉള്ളത് കൊണ്ട് ഓണം പോലെ..]
                   

" നിഴല്‍...."

Thursday, December 9, 2010 14 comments


എന്നെ ഞാനായ്‌ കാണുന്നത് നിന്നിലൂടെ...
         എന്നിലൂടെ എനിക്കു ചുറ്റും നടന്നു നീ...
പിരിയാതെ പിരിഞ്ഞു ആത്മാവിലൊന്നായ്...
        വിടരുമ്പോള്‍ കൊഴിഞ്ഞും കൊഴിയുമ്പോള്‍
വിടര്‍ന്നും,ദോഷങ്ങള്‍  ഭയന്നും കണ്ടിട്ടും
        കാണാതെയും,വെളുപ്പില്‍ അകന്നും 
കറുപ്പില്‍  ലയിച്ചും,വിരഹം വിതുമ്പിയും 
         പ്രണയം തുളുമ്പിയും,ഓര്‍മ്മകള്‍ എരിച്ചും,
പരിലാളനകള്‍ കൊതിച്ചും,അകലാതെ 
         അകലുന്നു നമ്മളില്‍ അകലം കുറിച്ച്‌ 
തീരങ്ങളില്‍,ഒന്നായ് ഉറങ്ങുന്നു ഒരുമയില്‍..
         നീയെന്‍റെ പാതിയാണെങ്കിലും 
എന്നില്‍  നിന്നും  വേര്‍പ്പെട്ട് !!
         എന്‍റെ ഭാഷ വാചാലവും നിന്‍റെ വാക്കു
കള്‍ മൌനവും ചേര്‍ത്ത് വെക്കുന്നതോ,
         എന്‍റെ  കാലടികളിലും തൂലിക തുമ്പിലും  
തൊട്ടും അകന്നും ഇനിയെത്രകാലം...?
          ഞാന്‍ നിന്നില്‍ പ്രതിധ്വനിക്കുമ്പോള്‍  
വിമര്‍ശനങ്ങള്‍ വിസ്മരിച്ച് ഏറ്റുപാടുന്നതെന്തിന്.?
          നീയെന്‍റെ നിഴലോ സത്തയോ..? 
നിഴലെന്നു വിളിക്കാം...
          സത്തയെന്ന ആത്മാംശത്തിലൊളിപ്പിച്ച
എന്‍റെ ജീവന്‍റെ  ജീവിക്കുന്ന പ്രതിബിംബം
          "നിഴല്‍..." എന്‍റെ സ്വന്തം !!


******************************************
******************************************

" വിശപ്പ്‌......"

Saturday, December 4, 2010 10 comments
                   
അറിയുമോ നിങ്ങള്‍ക്കീ പതിതയെ !

മുഷിഞ്ഞ വസ്ത്രത്തിലൊളിപ്പിച്ച 
മാംസത്തെ വിറ്റു വിശപ്പകറ്റുന്നവള്‍, 

വിയര്‍പ്പുതുള്ളികളാല്‍ സ്നാനം 
ചെയ്ത് തിരയുടെ താളത്തെ 
സിരകളില്‍ വഹിച്ചവള്‍, 

ചുവന്നു വീഴുന്ന തേന്‍ത്തുള്ളികള്‍ 
തുടച്ച് ആഴിയുടെ ആഴങ്ങളിലേക്ക് 
നീന്തുന്നവള്‍..

പിഞ്ഞിയ തുന്നല്‍ വിട്ട 
വസ്ത്രങ്ങള്‍ക്കുള്ളില്‍,
മാഞ്ഞുപോകുന്ന ദേഹങ്ങളില്‍, 
എന്‍റെ നഗ്നതയില്‍ ഞാന്‍ കണ്ടത് 
കൊടിയ വിശപ്പു മാത്രം..

തെരുവില്‍ വിശന്നു കരയുന്ന 
കുഞ്ഞുണ്ടെനിക്ക് , അലയണം 
തെരുവിലെ ചവറുകളില്‍, 
മാലിന്യങ്ങളില്‍, 
എച്ചില്‍ കൂമ്പാരങ്ങളില്‍... 

ഘ്രാണശക്തി ചോരാതെ വീണ്ടും 
അലയണം പുകതുപ്പുന്ന 
വണ്ടികള്‍ക്കിടയില്‍,
ശബ്ദമുഖരിത സായാഹ്നങ്ങളില്‍,
വിയര്‍പ്പിന്‍റെ മദ്യത്തിന്റെ യാമങ്ങളില്‍..

കുചരന്റെ പാദങ്ങള്‍ നക്കിത്തുടക്കണം,
 എറിഞ്ഞുതരുന്ന നാറിയ നോട്ടുകളില്‍ 
ഞാന്‍ കണ്ടത് എന്‍റെ ഓമനയുടെ 
വാകീറുന്ന വിശപ്പ്‌...

തെരുവിലേക്ക് തുറന്ന മിഴികളില്‍ 
കാണുന്നതെല്ലാം
വിശപ്പിന്‍റെ കാണാകാഴ്ചകള്‍......

നിശയുടെ നീചയാമങ്ങളില്‍ 
ശുഷ്ക്കിച്ച ദേഹത്തില്‍ പരതുന്ന 
വിരലുകള്‍ വിശപ്പടങ്ങാതെയെന്റെ 
കുഞ്ഞുപുതപ്പിനെ ലക്‌ഷ്യം വെക്കവേ 
ആ ഇരുട്ടിലും ഞാന്‍ കണ്ടു
 മാറാലക്കെട്ടിനുള്ളിലെ വിശപ്പിന്‍റെ
ചിലന്തിക്കണ്ണുകള്‍...

തലച്ചുമടുകളില്‍ മൃതശരീരങ്ങള്‍,
നഗ്നമാക്കപ്പെട്ട  കുഞ്ഞുടലുകള്‍,
വെട്ടിലുകള്‍ മൂളിപ്പായും ശിരസ്സില്‍ 
ചിലന്തികള്‍ വലയം പ്രാപിക്കവേ 
വീണ്ടും വീണ്ടും കണ്ടു 
നഗ്നമാക്കപ്പെട്ട കുഞ്ഞുടലുകള്‍...

അച്ഛനാരെന്നറിയാന്‍ വയ്യെന്നാലും 
എന്റുണ്ണിയെ 
അലയാന്‍ വിടില്ലെന്നുറച്ചു...

കര്‍ണ്ണപടങ്ങളില്‍ ആര്‍ത്തലയ്ക്കുന്ന
 ദീനരോധനങ്ങളില്‍ വീണ്ടും 
നഗ്നമാക്കപ്പെട്ട കുഞ്ഞുടലുകള്‍...

പിന്നേയുമെന്റെ 
വിസ്മൃതികളിലെപ്പൊഴോ 
നീണ്ട കൈകള്‍ ചെറുകണ്ഠത്തി
ലമരുമ്പോള്‍ തൊണ്ടക്കുഴിയില്‍
 കുരുങ്ങിയെരിഞ്ഞു 
പ്രാണന്‍റെ വേദനയുടെ വിശപ്പ്‌..

എവിടെയും വിശപ്പ്‌ ! എങ്ങും വിശപ്പ്‌ !..
വിശപ്പ് !‌...വിശപ്പ് !‌ മാത്രം ...

തിളച്ചു പൊങ്ങുന്ന മിഴികളാല്‍ 
വിശപ്പറിയാതെയീ പതിത തേങ്ങുന്നു...


**********************************************************
**********************************************************

" അമ്മ മനസ്സ് ........"

Thursday, December 2, 2010 1 comments
അറിഞ്ഞില്ലയോ  അറിവിന്‍റെ  ദീപമേ
അറിയാത്തൊരമ്മതന്‍   തേങ്ങല്‍

നനവാര്‍ന്ന കഞ്ചുകത്തിനും 
കട്ടയിരുട്ടിനും പറയുവാനേറെയുണ്ട്.........

ബാല്യസുഖജീവിതങ്ങള്‍ക്കപ്പുറം വിടര്‍ന്ന 
കൌമാരത്തില്‍  പുരുഷന്റെ  കൈപിടിച്ചവള്‍

മുന്നിലിടറുന്ന തളിര്‍ക്കുന്ന സുഖങ്ങളില്‍
സന്തത സഹചാരിയായ് സത്പത്നിയായ്

അമ്മയായ നിമിഷത്തില്‍ മാറില്‍ ചുരന്നു 
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ തേന്‍തുള്ളികള്‍

ഭര്‍തൃവിയോഗത്തില്‍  തളര്‍ന്നില്ലമ്മ
പോറ്റിവളര്‍ത്തി തന്‍മക്കളെ നോവറിയിക്കാതെ

കഞ്ഞിക്കലത്തിലെ  ശേഷിച്ച വറ്റുമേകി 
പച്ചവെള്ളത്തില്‍ വിശപ്പ്‌  മറന്നമ്മ

സ്നേഹപരിലാളനങ്ങളില്‍ മക്കള്‍ക്കേകി
നേരിന്‍റെ നന്മയുടെ ബാലപാഠങ്ങള്‍

കൊണ്ടും തള്ളിയും മക്കള്‍ വളര്‍ന്നു 

വിശാല ലോകത്തില്‍ സഖ്യം ചെയ്തും 
സാദം ചെയ്തും നിര്‍ലോഭം സഞ്ചരിച്ചു 

അമ്മയേകിയ പാഠങ്ങള്‍ക്കപ്പുറം 
ജനനിയുടെ വികൃത പ്രമാണങ്ങളില്‍
ആത്മാര്‍പ്പണം ചെയ്തു മക്കള്‍ 

അണുകുടുംബത്തില്‍ അധികപറ്റായ്  അമ്മ

വളര്‍ത്തുനായക്ക്  തുണയെന്നോണം  
അമ്മയെ നിയോഗിച്ചു  മക്കള്‍

പട്ടികൂട്ടിലെ ദുര്‍ഗന്ധത്തിലും അമ്മ തേടി 
പാല്‍ മണക്കുന്ന അധരങ്ങളും 
ചെറു കൊഞ്ചലുകളും അമ്മ വിളികളും....

അമ്മയെന്നു വിളിച്ചിട്ടേറെ നാളായ്  മക്കള്‍
തള്ളെയെന്നു വിളിച്ചു തളളാന്‍ എന്തെളുപ്പം

ദുര്‍ഗന്ധവും  വാര്‍ദ്ധക്യവും 
അറപ്പുളവാക്കിയ നിമിഷത്തിലെന്നോ 
പുല്‍പായക്കു മീതെ തൂക്കിയെറിഞ്ഞമ്മയേയും........

ഗര്‍ഭപാത്രത്തിന്‍ കടം തീര്‍ക്കാന്‍ മക്കളേകി 
ഭിക്ഷാപാത്രം വിറയാര്‍ന്ന കൈകളില്‍ 

കരുണയുടെ തരിവെട്ടമില്ലാത്ത മനസ്സുകളില്‍ 
അമ്മയെന്നും ഒഴിയാബാധയായ്....

തെരുവിലെങ്ങോ കേള്‍ക്കുന്ന തേങ്ങല്‍ 
അമ്മയുടെതാവാം...........

അഭയത്തിനായ് കേഴുന്ന കണ്ണുകളില്‍ 
ശാപത്തിന്‍റെ  നിഴലുകളില്ല..

അഗതിയാം അമ്മക്ക് അഭയമേകി 
കനിവിന്റെ സാന്ത്വനത്തിന്‍റെ  വേറിട്ട കണ്ണികള്‍

അവരും ഒരമ്മ പെറ്റമക്കളെന്നു  ഓര്‍ത്തുപോയ്....

നാലുചുവരിനും കട്ടയിരുട്ടിനും  മദ്ധ്യേ മൂകമായ് 
അമ്മ പ്രാര്‍ത്ഥിക്കുന്നു..........
ദൈവമേ!!.....എന്‍റെ  മക്കളെ  കാത്തോളണേ.........
.....................................................................................................
.....................................................................................................     

"ഒരു യാത്രാമൊഴിയോടെ......."

Tuesday, November 30, 2010 13 comments
"നീയെന്ന സ്വപ്നത്തെ അറിയാ തീരങ്ങളില്‍ വെച്ചെന്ന് കണ്ടുമുട്ടും ഞാന്‍ .
ഒരു നക്ഷത്രത്തെയും കൂട്ടുപിടിച്ചു ഞാന്‍ ഇരുണ്ട യാമങ്ങളില്‍ കണ്‍ച്ചിമ്മാതെ  നോക്കവെ .........
അറിയാ വേദനകളെ ഞാനെന്‍റെ ഹൃദയത്തില്‍  ഏറ്റുവാങ്ങി .......
അറിയാത്ത വേദനയും അറിയുന്ന സ്വപ്നവും ഇടതിങ്ങി ഗദ്ഗദമായ്  
ആര്‍ത്തിരമ്പുന്ന കടലും അതിലൊരു നൗകയും പിന്നെ ഞാനും ബാക്കിയായ് .........
കായല്‍ പരപ്പില്‍ കണ്ണീരിന്‍റെ ഉപ്പു തേടിയില്ല,കരളുറപ്പിച്ചു മുന്നോട്ടു നീങ്ങവെ കാറ്റും കോളും സ്വാഗതമേകവെ
തുറന്ന വായില്‍ വിശപ്പും ദാഹവുമായ് തുള്ളിത്തുടിച്ചു തിരയും തന്‍റെ നുരയുന്ന കൈകള്‍ നീട്ടി ....................
നീയാകുന്ന സത്തയെ ഞാനെന്‍റെ  സിരകളിലേക്ക്  ആവഹിക്കട്ടെ ,ഞാനെന്‍റെ ദാഹം തീര്‍ക്കട്ടെ ,വിശപ്പ്‌ മറക്കട്ടെ..................
നുരയുന്ന കൈകളില്‍ പ്രത്യാശയുടെ കണങ്ങളോ...?
ക്ഷമിക്ക നീ !! ഞാന്‍ പോയി വരട്ടെ ......
ഞാനെന്ന സത്തയെ അറിയുന്ന സ്വപ്നത്തെ തേടി പോകുന്നു ഞാന്‍ .......
എന്‍റെ സഹനത്തില്‍  നിന്‍റെ  ദാഹവും വിശപ്പും 
നീ മറക്കും .
നീ എനിക്കായ് ശാന്തയാകൂ...
പോയി വരട്ടെ ഞാന്‍ ...."
_______________________________________________

" മഴയറിയാതെ..."

Sunday, November 21, 2010 7 comments


നഭസ്സില്‍  നിന്നും  രസധരാ 
        നിന്റെ  മാറിലെക്കിറങ്ങുന്നു 
                കോടാനുകോടി  കരങ്ങള്‍ 
തുടികൊട്ടി  തിറയാട്ടി
         തിമിര്‍ത്തു  പെയ്യുന്നു
                ഭൂഗോളത്തിന്റെ സ്പന്ദനങ്ങള്‍  
നീട്ടിയ  കരങ്ങളില്‍ 
         കാലത്തിന്റെ  വികൃതിയില്ല
                   കണ്ണിലെരിയുന്നോരഗ്നിയില്ല
ശാന്തിയുടെ  ഘോര ഘോര 
            സഹനത്തിന്റെ  കണ്ണീര്‍ 
                   പെയ്തിറങ്ങുന്നു മഴയായ്......

മഴയറിയാതെ പൂക്കില്ല പൂക്കളും 

           മഴയറിയാതെ പിറക്കില്ലൊരുണ്ണിയും

മിഴിതുറന്നു  മഴയെ  തേടുന്നു 
           പുത്തന്‍ പിറവികള്‍  പ്രതീക്ഷകള്‍

അന്വഹമീ  യാത്രയിലെങ്ങും 
              മഴ തോരാതെ പെയ്തും 
                      മേഘപഥത്തിലൊളിച്ചും
                               കല്പകാലം  താണ്ടവേ
പൊഴിഞ്ഞു  വീഴുന്ന 
              പ്രാണന്റെ  കൂട്ടില്‍ 
                        നിന്നടരാന്‍  വെമ്പുന്നു 
                                   നോവിന്റെ   മഴനീര്‍തുള്ളികള്‍... 
മണ്ണിലലിയുന്നോരോ ജീവസ്സിലും 
            മഴ  പറയുന്നു ഉയിരിന്റെ 
                        അനന്ത്യ സൃഷ്ടി സ്വകാര്യങ്ങള്‍...

നഭസ്സിന്റെ  പ്രണയമായ്
             മഴയാടി തളിര്‍ക്കുന്നോരോ ജീവനിലും......

മഴയറിയാതെ പൂക്കില്ല പൂക്കളും...
            മഴയറിയാതെ പിറക്കില്ലോരുണ്ണിയും..

     
 

" ഉടയാത്ത കുപ്പിവളകള്‍ ........."

Saturday, November 20, 2010 5 comments
        അയാള്‍ ചിരിച്ചപ്പോള്‍ പല്ലുകള്‍ക്കിടയിലെ
വിടവിലുടെ അവളുടെ സ്വപ്‌നങ്ങള്‍ 
                      തലനീട്ടുന്നതു കണ്ടു ......
        
         അയാള്‍  മുടി കോതി ഒതുക്കിയപ്പോള്‍ 
അവള്‍ക്കു വിളഞ്ഞ നെല്‍പ്പാടം ഓര്‍മ്മ വന്നു ..
                   
          അയാള്‍ കണ്ണട  ഊരിയപ്പോള്‍ 
അവള്‍ ശുക്രനെയും ശനിയും ഒരുമിച്ചു കണ്ടു......

         ചായക്കപ്പ് നീട്ടുമ്പോള്‍ അയാളുടെ 
കരസ്പര്‍ശം അവളുടെ കൈകളെ  മരവിപ്പിച്ചു...

         അയാള്‍ മൂന്നാമത്തെ ജിലേബിയും
വായിലിട്ടപ്പോള്‍ അവള്‍ക്കു ഓക്കാനം വന്നു ......

         അയാളുടെ ദീര്‍ഘിച്ച മേല്‍ശ്വാസം
അവളുടെ നാസികയെ ചൂടുപിടിപ്പിച്ചു .........

         അയാള്‍ സ്ത്രീധനം ചോദിച്ചപ്പോള്‍ 
അവള്‍ പാതി വീര്‍ത്ത വയറില്‍ തൊട്ടു കാണിച്ചു ...

         അയാളുടെ ശബ്ദമുയര്‍ന്നപ്പോള്‍ 
അവള്‍ പൊട്ടിച്ചിരിച്ചു .........................

         അയാള്‍ തിരക്കിട്ട് പടിക്കെട്ടുകളിറങ്ങുമ്പോള്‍
അവള്‍  വീണ്ടും പൊട്ടിച്ചിരിച്ചു .....................



****************************************************
*************************************************** 

കുഞ്ഞുചോദ്യം

Friday, November 19, 2010 3 comments
കുഞ്ഞ്‌  പൂവിനോട് ചോദിച്ചു
എന്‍റെ  അച്ഛനെവിടെ ...?
പൂവ് പറഞ്ഞു പൂമ്പാറ്റയ്ക്കറിയാം....
കുഞ്ഞ്‌  പൂമ്പാറ്റയോട്  ചോദിച്ചു
എന്‍റെച്ഛനെവിടെ........? 
പൂമ്പാറ്റ പറഞ്ഞു കാറ്റിനറിയാം....
കുഞ്ഞ്‌ കാറ്റിനോട് ചോദിച്ചു
എന്‍റെച്ഛനെ കണ്ടോ......?
കാറ്റു പറഞ്ഞു  സൂര്യനറിയാം.....
കുഞ്ഞ്‌ സൂര്യനോട് ചോദിച്ചു 
എന്‍റെച്ഛനെ അറിയോ...?
സൂര്യന്‍ പറഞ്ഞു പറവകള്‍ക്കറിയാം......
പിന്നീടവള്‍ മണ്ണിനോടും മരങ്ങളോടും 
പുല്ലിനോടും പശുക്കളോടും 
പുഴയോടും മഴയോടും ചോദിച്ചു .........
എന്‍റെച്ഛന്‍  എവിടെയാ ....?
മഴ പറഞ്ഞു അമ്മയ്ക്കറിയാം ....
കുഞ്ഞ്‌ അമ്മയോട് ചോദിച്ചു 
എന്‍റെച്ഛന്‍.........?
അമ്മ അവളുടെ കുഞ്ഞിക്കൈകള്‍ 
കോരിയെടുത്ത് 
ആ നെഞ്ചോടു ചേര്‍ത്തിട്ട്‌  
ഇങ്ങനെ പറഞ്ഞു .......
" ഇതാ......ഇവിടെ...............
ഇവിടെയുണ്ട് കുഞ്ഞിന്‍റെ അച്ഛന്‍ ....."
 
**************************************************************************************
**************************************************************************************

" ഗന്ധര്‍വ്വക്ഷേത്രം "

Tuesday, November 16, 2010 6 comments

                     ഈ രാത്രി ഉറങ്ങാതിരിക്കണം 
കിനാക്കള്‍ പടികടന്നു വരാം...
                     പൂവിന്‍റെ നിശ്വാസമാവാം
മഴത്തുള്ളി കിലുക്കവുമാവാം..
                    താഴെ ഒരരുവി തേങ്ങുന്നതാവാം..
പാദസ്വരം കേള്‍ക്കാതെ 
                    പടികടന്നു പോകണം 
കരിയിലകള്‍ മുറുമുറുക്കുന്നത്
                      കാറ്റിനോടാവാം..........
അരയാലില്‍ ഊയലാടുന്നത്‌ 
                     കടവാവ്വലുകളാവാം...
കുഴല്‍നാദം പൊഴിക്കുന്നത് 
                   മുളങ്കൂട്ടമാവാം.......
രാത്രിമഴയില്‍ കുങ്കുമം 
                   മായാതെ നോക്കണം..
ഇരുട്ടില്‍ തിളങ്ങുന്നത് 
                    വെള്ളിക്കണ്ണുകളാവാം..       
നനഞ്ഞു കുതിര്‍ന്ന മണ്‍വഴികളില്‍ 
                   പാദങ്ങള്‍ പതിയാതെ നോക്കണം..
വഴിവിളക്കുകളായ്
                   തെളിയുന്നത്  മിന്മിനികളാവാം...
പുഴയുടെ തണുപ്പില്‍ 
                    കുളിച്ചു കയറണം
വാര്‍മുടിയില്‍ ചൂടാന്‍ 
                    പാലപ്പൂ ഇറുക്കണം
കാവെത്തിയാല്‍ തെളിക്കണം
                    കല്‍വിളക്കുകള്‍ .....
കാവിലെ കല്ലില്‍ 
                    തലചായ്ച്ചു കിടക്കണം ....
താനേ തുറക്കുന്നത് 
                    ശ്രീകോവിലാകാം....
പവിഴമല്ലികള്‍ കൊണ്ടൊരു 
                    മഞ്ചമൊരുക്കേണം,,,,,
പടികടന്നെത്തുന്നത് 
                    ഗന്ധര്‍വ്വനാകാം...........
നാളും പേരും പറയാതെ 
                    നേദിച്ചു തീര്‍ക്കണം ശിഷ്ട ജന്മം...
ഈ രാത്രി ഉറങ്ങാതിരിക്കണം 
                  കിനാക്കള്‍ പടികടന്നു വരാം.........


************************************************
*******************************************
 

" ഒരു തിരിച്ചുപോക്കിന് കൊതിക്കുന്ന പുഴയായ്.........."

Sunday, November 7, 2010 8 comments

ഞാന്‍ നടന്നു നീങ്ങിയ വഴിത്താരകളിലെല്ലാം നീയായിരുന്നു.......
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു......
നിശബ്ദമായി തെരുവോരം പറ്റി നടക്കുമ്പോള്‍  വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ നിന്നും
നിന്റെ നിലവിളി കാതോര്‍ത്തു.......
പൂക്കച്ചവടക്കാരിയുമായി വിലപേശുമ്പോള്‍ നിന്റെ മുഖത്തെ കുസൃതി ഞാന്‍
കണ്ടിട്ടുണ്ട്.........
തെരുവിലൂടെ നിന്റെ കൈചെര്‍ത്തു നടക്കുമ്പോള്‍ സുരക്ഷിതമെന്തെന്നു ഞാന്‍ 
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ............
ചേര്‍ത്തുവെച്ച നിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അലയടിക്കുന്ന
തിരപോലെ അതെന്റെയുള്ളില്‍ ആഞ്ഞു പതിക്കുന്നു ...........
തിരിഞ്ഞോടാന്‍ വെമ്പുമ്പോഴെല്ലാം ചങ്ങലക്കിട്ടപോലെ പാദങ്ങള്‍ മണല്‍തരികളില്‍
ആഴ്ന്നിറങ്ങുന്നു ............
നിനക്കെല്ലാം തമാശയായിരുന്നു ......ബന്ധങ്ങള്‍...സൗഹൃദങ്ങള്‍..........എല്ലാം......
നിന്റെ ജീവിതം പോലും...............
നമ്മുടെ സ്വകാര്യതകളില്‍ മരണം നിത്യസന്ദര്‍ശകനായിരുന്നു.....
മരണപ്പെട്ടവര്‍...മരണം കാത്തുക്കിടക്കുന്നവര്‍......മരണം വിലയ്ക്ക് വാങ്ങുന്നവര്‍....
മരണം സമ്മാനിക്കുന്നവര്‍.......അങ്ങിനെയങ്ങിനെ..........
ഒരിക്കല്‍ നീയെന്നോട്‌ ചോദിച്ചില്ലേ......നിന്റെ മരണം എന്നെ കരയിക്കുമോ എന്ന്‌.......
അന്നെനിക്ക് നിന്നോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു ........
ഗര്‍വ്വോടെ  പറഞ്ഞതോര്‍മ്മയുണ്ട്‌.........
" ഇല്ല കരയില്ല......ചിരിക്കും....."
അപ്പോഴത്തെ നിന്റെ ദേഷ്യത്തോടെയുള്ള  നോട്ടം ഇപ്പോഴും എന്റെ  ഓര്‍മ്മയിലുണ്ട്....
നിനക്കറിയോ!!!!!!!...ഞാന്‍ കരയുകയാണ്..........
കഴിഞ്ഞ കുറെ മാസങ്ങളായി .........നിന്നെക്കുറിച്ചോര്‍ത്തു മാത്രം ..........
ആര്‍ക്കുമുന്പിലും തുറക്കാന്‍ ഇഷ്ട്ടമില്ലാത്ത മനസ്സുമായി നാല് ചുവരുകള്‍ക്കുള്ളില്‍ 
നിന്നെയൊളിപ്പിച്ചു വെറുതെ കരയുന്നു .....തോരാത്ത രാത്രിമഴയായ്......
പിരിയാന്‍ കഴിയാത്തവിധം നീയെന്നോട്‌ അടുത്തിരുന്നോ  എന്നെനിക്കറിയില്ല....
ഞാന്‍ നിനക്ക് ആരായിരുന്നു എന്നുമറിയില്ല ..............
ഒരു പക്ഷെ നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കാത്തത് കൊണ്ടായിരിക്കാം......
നിനക്കെന്നും വലുത് നിന്റെ ഇഷ്ടങ്ങളായിരുന്നു......
അവിടെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു ............
നിന്റെ പൊട്ടിച്ചിരികള്‍ക്കും തമാശകള്‍ക്കുമിടയില്‍ ഒരു ചെറിയ പരിഗണനക്കായി 
ഞാനേറെ കൊതിച്ചിരുന്നു ..........
ഒരിക്കല്‍ എന്റെ വിരസതയിലെപ്പോഴോ ചാനലുകളിലൂടെ ഒരോട്ടപ്രദക്ഷിണം 
നടത്തുമ്പോള്‍ അവിചാരിതമായി നിനക്കേറ്റവും പ്രിയപ്പെട്ട കന്യാകുമാരി  കണ്ടു........ഒരിക്കല്‍ നീയെന്നെ കൊണ്ടുപോവാമെന്ന് മോഹിപ്പിച്ച സ്ഥലം.....
അവിടം നിന്നോടൊത്തു കാണാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു........ഒരുപാട് നൊമ്പരങ്ങള്‍ 
ഉണര്‍ത്തി കന്യാകുമാരി എനിക്ക് മുന്‍പിലൂടെ കടന്നുപോയി .........
എനിക്ക് ചുറ്റും നിന്റെ ഓര്‍മ്മയല്ലാതെ  മറ്റൊന്നുമില്ലാത്തപോലെ.......
അവസാനമായി ആശുപത്രി വരാന്തയില്‍ നിന്നു ഞാന്‍  പ്രാര്‍ത്ഥിച്ചത്‌ എനിക്ക് 
വേണ്ടി മാത്രമായിരുന്നു........
എനിക്ക് നിന്നെ വേണമായിരുന്നു............
ഒളിപ്പിച്ചുവെച്ച ആ സ്നേഹം എനിക്ക് അറിയണമായിരുന്നു ..........
നീ എന്റേത് മാത്രമാണ് .............ഈ ദുഃഖം എനിക്ക് മാത്രം അവകാശപ്പെട്ടതും ..........
അവസാനമായി നിന്റെ ചുണ്ടുകളില്‍ ചുണ്ടമര്‍ത്തി ആ കണ്ണുകളിലേക്കു നോക്കി 
എനിക്ക് പറയണമായിരുന്നു ............നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു എന്ന്‌ ..........
ജീവന്റെ അവസാന ശ്വാസത്തിലും എന്റെ സ്നേഹം നീയറിയണമായിരുന്നു.........
പറയുവാനേറെ ആശിച്ച് പറയാതിരുന്നത് .................
സ്നേഹം പ്രകടിപ്പിക്കാന്‍  വേണ്ടി  
മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ .........
തീരാനൊമ്പരമായി  ശ്വാസംമുട്ടിക്കുന്ന ഒരു  യാഥാര്‍ത്ഥ്യം ...............
ഒരു മറവിക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല ...........
നിനക്ക് ജീവിക്കാന്‍ ഞാനെന്റെ ഹൃദയം തരുന്നു.........
അത് മിടിക്കുന്നുണ്ട്‌............
" അതും നിനക്ക് വേണ്ടി മാത്രം ......................................................"
.......................................................................................................
......................................................................................................
.......................................................................................................

AN ELEGY FROM COFFIN

Thursday, November 4, 2010 6 comments


My windows are opened 
             a tricky breeze comes beside
It begs me to stop crying.....
            Nobody can see my grief
Surroundings filled with silence

            I pray for my beloved one  
I felt wet and my throat  was in bitter taste.
            Memories stifle with pain,

harmfully i thrash my breast. 
            Even as i curse the gruelling fate
Hectic thoughts moving around the head,beneath 

            the shadows are singing and dancing.
My furious arms fling the vase and flowers.
            I walks through with heavy steps
Broken pieces stung my foot
            Pull my face into knees and
crying with a murmuring voice.......
           Sweating warm air  Swinging objects

Rising thoughts  Lonely fate
            that i desired to cry aloud
Freezing tongue makes me sobbed
            Distress filling darkness being blind.
Sorrows are not overflowing ,
            my heart will ready to outburst...
While my windows are opened
            a tricky breeze comes beside
and it begs me to stop crying.....
            Sublime truth come forward
It preface gospel quatrain
            and embracing me gracefully
It sprays heavenly water
            that lighten my face with joy
Slowly i recovered from my melancholy
            of its coldly supernatural hands
Suddenly i am flying like a mist.....
            Moving outside with pathetic breeze
I send out to a wonder world of excellence
            Rainy forest contains whistling trees ,
sunny spots and mystic evergreen valley of
            fragrant flowers with different colours... 
Glittering tiny butterflies pattering
            through out the downy flowers...
Warbler whitish stream flowing
            surround the valley....
Succour breeze soften my
            face in love and touching
calmly with its icy hands......
             An undying end absconding me
from painfully lonely life........ 
...............................................
...............................................
................................................

" ഉള്‍പ്പൂവുകള്‍.............."

Thursday, October 7, 2010 4 comments

ഞാനൊരു പാവം കാമുകഹൃദയം
                                      തുടിക്കുന്നോരോ  ഉള്‍പൂവിലും..
മണമായ് ലയിച്ചും   നിറമായ്‌ ചിരിച്ചും 
                     പിന്നെ മധുവായ് നിറച്ചു  പ്രണയം  
                                      പൂമ്പൊടികളില്‍ ‍........
ചിറകുകളില്‍ ചായകൂട്ടുമായ്
               പതിയെയെന്നരികിലെത്തുന്നു  
                                      എന്‍റെ  പ്രാണപ്രേയസി .....
നിനക്കായ് നുകരാന്‍  കരുതിവെച്ചു ഞാന്‍
            തൂവാതെ തുളുമ്പാതെയെന്‍  പ്രണയത്തിന്‍
                                      തേന്‍കുടങ്ങള്‍....
മതി തീരെ മധു നുകര്‍ന്നു തിരികെ പോകും നേരം
      നീയെന്‍റെ കാതിലോതിയ സ്വകാര്യങ്ങളില്‍   
                 തിരിച്ചു വരുമെന്നൊരു വാക്കു കേള്‍ക്കാന്‍  
                                      ഏറേ കൊതിച്ചു പോയ്....
തേനുള്ള പൂക്കള്‍ തേടി ശലഭങ്ങള്‍ വരും പോകും
         പ്രണയമെന്നു ധരിച്ചാല്‍ അതു നിന്‍റെ തെറ്റ് .....
തേനുള്ള പൂക്കള്‍ ഏറേയുണ്ടെന്നാലും 
         നിനക്കായ് പൂത്ത പൂവു ഞാനൊന്നുതന്നെ..........
മതി തീരാത്ത നിന്‍റെ മോഹങ്ങള്‍ മറ്റൊരു 
       പൂവിനെ തേടുമ്പോള്‍  മൌനമായ്  പൊഴിഞ്ഞു 
                                      പ്രണയത്തിന്‍ ദലങ്ങള്‍.....
ഇന്നു നിന്‍റെ വര്‍ണ്ണങ്ങള്‍  എന്‍റെ കവിള്‍ത്തടം 
      ചുവപ്പിക്കുമ്പോള്‍  വെറും ചായക്കൂട്ടുകളെന്നു
                                      തിരിച്ചറിഞ്ഞു ഞാന്‍.......
ഇലകളില്‍ നിന്നും  പൂക്കളിലേക്കുള്ള ദൂരം
       എന്‍റെ സ്വപ്നങ്ങളുടെ  അന്ത്യമെന്നും.......
നനഞ്ഞൊട്ടിയ പ്രതീക്ഷകളും 
       സൗരഭ്യം വാര്‍ന്ന അധരങ്ങളും 
              അടരുകളായ് മണ്ണില്‍ വീണലിയുമ്പോഴും 
                        വീണ്ടും തുടിക്കുന്നു പ്രണയത്തിന്‍  
                                         ഉള്‍പ്പൂവുകള്‍.....


******************************************************************************
**************************************************************************

" കപോതി "

Friday, September 10, 2010 4 comments


" വൈധവ്യത്തിന്‍  ഹോമാഗ്നിയില്‍ സ്വയമെരിയുമ്പോള്‍ വ്യര്‍ത്ഥ ചോദ്യങ്ങള്‍ക്ക് ചുറ്റും വട്ടം കറങ്ങുന്ന സ്വജനങ്ങളെ 
എങ്ങിനെ നേരിടും....???

സ്വപുരുഷനിന്‍ ചിതയടങ്ങും മുന്‍പേ  മംഗല്യദല്ലാളന്മാര്‍ ബന്ധുക്കള്‍ പടികയറും
കാലം..

സദാചാരബോധമില്ലായ്മ  മാനവീയമോ...
വിധവയുടെ കണ്ണീരില്‍ കാമം തിരയുമ്പോള്‍ അപചയം തേടുന്ന പൈതൃകങ്ങള്‍...

സഹതപിക്കും മുഖങ്ങള്‍ക്കുള്ളിലെ വൃകങ്ങള്‍,ചോരകുടിച്ചു മതിയാവാത്ത കുളയട്ടകള്‍ ഒളിഞ്ഞും തെളിഞ്ഞും ഇരയെ തേടുന്നു..

തങ്ങള്‍ വരച്ച വരയിലൂടെ നടത്തിയും ചട്ടങ്ങളുണ്ടാക്കി ചരടില്‍ കെട്ടിയും നയിക്കുന്നു  ചിലപേര്‍ ...

സ്നേഹം നിറച്ച മുഖങ്ങളിന്‍ പിഴയ്ക്കുന്ന വാക്കുകള്‍ക്കു മുന്‍പില്‍  പടിയിറങ്ങുന്ന  മാതൃത്വം, കെട്ടിന്റെ ബന്ധങ്ങള്‍ ചരടുപ്പോട്ടുമ്പോള്‍ തീരുമെന്നറിയാതെ...

വിധ്വംസനം ശീലമാക്കിയോര്‍ സദാ വിധിക്കുന്നു  തീര്‍പ്പുകള്‍..ആതങ്കചിത്തത്തെ ഉന്മാദമാക്കി വായുവില്‍ നിന്നും വിഭൂതിയെടുക്കുന്നു ചിലര്‍..

അജശുനകന്യായത്തിലധിഷ്ടിതമി ജനങ്ങള്‍ ആത്മവിചിന്തനം നടത്താത്തതെന്തേ..??

വിജനമായ വഴിത്താരയിലേക്കു മിഴിപായിക്കുമ്പോള്‍ നീര്‍പ്പോളകളാണ് ബന്ധുത്വമെന്ന തിരിച്ചറിവില്‍ ഒരു വഴി 
പലവഴിയായ് പലവഴിയൊത്തു
ചേര്‍ന്നൊരുവഴിയായ്‌ നിരനിരയായ് തെളിയുന്നു ക്ഷേത്രഗണിതങ്ങള്‍ മുന്‍പിലായ്‌....

കണക്കുകള്‍ പിഴച്ചുപോയ്‌ കാഴ്ചയ്ക്ക് തിമിരം ബാധിച്ചുപോയ്..തനിച്ചൊന്നും ചെയ്യാനാകാതെ വിപ്രയോഗത്തില്‍ വിലപിക്കുമ്പോള്‍ 
ഒരു ഊന്നുവടിക്കായി  വിഹ്വലയായവള്‍ ഇരുട്ടില്‍ തിരയുമ്പോള്‍ വിഫലമീ
പ്രതീക്ഷയെന്നോതേണം അക്കാതുകളില്‍....

വിധവയെന്നത് വിളിപ്പേര്‍  മാത്രം...
ഇത് നിയതിയുടെ നീതിയെന്നറിയേണം..

ഇനി നിന്റെ വീഥികളില്‍ കൂരിരുള്‍ തടസ്സമാവില്ല..തിരയെണ്ണി തീര്‍ത്ത ജന്മമിതെന്നു പറയരുതാരും ധീരധീരം നടക്കേണം സ്വയമേ തീര്‍ത്ത വഴികളില്‍...

മാനിനീ... ഇനി നിനക്കായ്‌ പിറക്കേണം പുത്തനുഷസ്സുകള്‍..."

................................................................
................................................................
................................................................

"കഥാവശേഷന്‍ "

2 comments
             


"നിന്നെക്കുറിചോര്‍ക്കുമ്പോള്‍   ആദ്യം ഓര്‍മ്മ വരുക  ആ  സ്വര്‍ഗ്ഗവാതിലുകളാണ്...

എന്നും നിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നവ

ആയിരം സ്വര്‍ഗ്ഗവാതിലുകള്‍  അവയ്ക്കപ്പുറത്തെ 
മായകാഴ്ചകള്‍.....

അഭിരാമസൗന്ദര്യവും  അനിര്‍വ്വചിനീയ സുഖങ്ങളും..

ആത്മമോക്ഷത്തിന്റെ  സാഫല്യവും എല്ലാം .......

എല്ലാം കേള്‍ക്കുമ്പോള്‍ ഞാനുമേറെ മോഹിച്ചു 
അപ്രാപ്യമായ  ആ സ്വര്‍ഗ്ഗവാതിലുകള്‍ക്കപ്പുറത്തേക്ക്  ഒരു തിരനോട്ടത്തിനായ്...  


ഓരോ നാളും നിന്റെ  മുന്‍പിലായ്‌ ഓരോ വാതിലും തുറക്കപ്പെട്ടു..

ഒടുവിലത്തെയും തുറന്നപ്പോള്‍  ഒരു പിന്‍വിളിക്കും  കാതോര്‍ത്തില്ല  നീ...

നിന്റെ നേട്ടത്തില്‍ എനിക്കഭിമാനമുണ്ട്
‌ 
എങ്കിലും.... ഈ നഷ്ടത്തില്‍ ഞാനതിലേറെ 
വേദനിക്കുന്നു.... നിന്നെ ഞാനെന്റെ മറവിയുടെ 
മാറാലക്കെട്ടിലേക്ക് എടുത്തെറിയാന്‍ വെമ്പുമ്പോഴും.......

നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു........................................................." 

"ചിത്രകാരി "

Saturday, September 4, 2010 4 comments


മീനയ്ക്ക്  ആകാശമുണ്ട്  ഭൂമിയുണ്ട് 
അവിടെ  പൂക്കളുണ്ട്‌  പുഴയുണ്ട് 
പറവകളുണ്ട്  പാവം മനുഷ്യരുമുണ്ട് 
അങ്ങനെ  എന്തെല്ലാം......
എല്ലാം മീനയുടേത്  
എല്ലാം മീനയ്ക്ക് സ്വന്തം
മീനയുടെ ആകാശത്തിന്റെ നിറം പച്ച.....
അവിടെ പാറിപ്പറക്കുന്ന 
പറവകള്‍ക്കോ
നിറങ്ങള്‍ പലത്............
പ്രണയത്തിന്റെ  പ്രതീക്ഷയുടെ 
സൗഹൃദത്തിന്റെ  സമാധാനത്തിന്റെ 
ഒറ്റപ്പെടലിന്റെ  ഒരുമയുടെ 
വേര്‍പാടിന്റെ വേദനയുടെ 
അങ്ങനെയങ്ങനെ 
എത്രയെത്ര വര്‍ണ്ണങ്ങള്‍
മീനയുടെ ഭൂമിക്കു നിറം മഞ്ഞയാണ്
അവിടെ മഞ്ഞയില്‍ കുളിച്ച നദികള്‍ 
പുഴകള്‍ അരുവികള്‍ പിന്നെ 
മരങ്ങളും സസ്യലതാതികളും 
സര്‍വ്വവും മഞ്ഞ തന്നെ...........
പക്ഷെ മീനയുടെ പൂക്കള്‍ക്ക് 
ഏഴഴകാണ്
കറുപ്പിന് ഏഴഴകല്ലേ .....????????
മീനയുടെ ആറ്റില്‍ നീന്തിത്തുടിക്കുന്ന
പരലുകള്‍ക്കോ നിറമില്ല 
അദൃശ്യമായ്  മഞ്ഞയുടെ 
ആഴങ്ങളിലേക്ക് ഊളിയിടുന്ന 
ചെറു പരലുകള്‍........
എല്ലാം മീനയുടെത്  
എല്ലാം മീനയ്ക്ക് സ്വന്തം 
മീനയ്ക്ക് മഴയറിയാം
മഴയുടെ നിറം ചുവപ്പല്ലേ?????
രക്തചുവപ്പില്‍  
തിമിര്‍ത്തു പെയ്ത മഴ  
ഭൂമിയേറ്റപ്പോള്‍ 
എങ്ങിനെ അത് മഞ്ഞയായി 
അത്  മീനയ്ക്കുമറിയില്ല.................
മീനയുടെ  ആണിനും പെണ്ണിനും  
ഒരേ നിറം 
നീലയില്‍ രമിക്കുന്ന പാവങ്ങള്‍ ......
മീനയുടെ കണ്ണുകള്‍ തൂവെള്ള....
മീനയുടെ കാഴ്ചയ്ക്കും നിറമുണ്ട് 
ഇരുട്ടിന്റെ കറുപ്പ്.......
പക്ഷെ ! മീനയ്ക്ക് ഒരു മനസ്സുണ്ട്..
മഴവില്ലിന്റെ  ചാരുതയുള്ള  മനസ്സ്
ഏഴുവര്‍ണ്ണങ്ങള്‍  ചാലിച്ചെഴുതിയ 
മീനയുടെ സ്വന്തം ചമയങ്ങള്‍..
ആയിരം വര്‍ണ്ണങ്ങള്‍ വിരിയിച്ചു 
വിരല്‍ത്തുമ്പില്‍  തീര്‍ത്ത  
ഇന്ദ്രജാലങ്ങള്‍..........
ഇത് മീനയ്ക്ക് മാത്രം സ്വന്തം ........
കറുപ്പിനോട്  പടവെട്ടി  
വെളുപ്പില്‍ വിപ്ലവം  
സൃഷ്‌ടിച്ച  കലാകാരി...
ഇവളൊരു  പാവം ചിത്രകാരി ......
  
*************************************************
 
                    

"കാവല്‍ക്കാരന്‍ !!!!!!!!!!!........"

Wednesday, September 1, 2010 0 comments


"മറക്കില്ല  ഞാനാ കണ്ണുകളെ 
ഇരവിന്റെ മറവില്‍ ഇമചിമ്മാതെ
ഇരുകണ്ണിലും  അഗ്നിയുമായ്
എന്നിലേക്കിറങ്ങുന്ന കൂരമ്പുകളെ
ഇരയെ തേടുന്ന കണ്ണുകള്‍ 
ഇരുളിന്റെ  തോഴന്‍ 
കരങ്ങളില്‍ കാലപാശമില്ല
കരളില്‍ കനിവിന്റെ ഉറവയുമില്ല 
കാലനുമല്ല  കാലവുമല്ല 
ഉടലാകെ കറുത്ത് 
ഉയിരില്‍ ഉരുക്കി 
ഉലയില്‍ കാച്ചാതെക്കുറുക്കിയ
കുറിയകണ്ണുകള്‍..........
ആദിയുമില്ല   അന്ത്യവുമില്ല 
 പേടിപ്പിച്ചും  പിന്തുടര്‍ന്നും
പിന്നിലുണ്ട്  മുന്നിലുമുണ്ട് 
അവന്‍ മരണത്തിന്റെ  കാവല്‍ക്കാരന്‍........" 


*************************************
*******************************
***********************

Search This Blog