കസ്തൂരിമാന്‍

Saturday, June 18, 2011 59 comments


നിന്‍റെ ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു ,
തൂലിക  താളില്‍ തൊട്ടപ്പോള്‍
എന്‍റെ പേനതുമ്പിലെ മഷി വറ്റി...
ചായക്കൂട്ടെടുത്ത് ക്യാന്‍വാസില്‍ 
പകര്‍ന്നപ്പോള്‍ അവയ്ക്കെല്ലാം 
ജലവര്‍ണ്ണമായിരുന്നു...

നിന്‍റെ ശില്‍പം തീര്‍ക്കാന്‍ കൊതിച്ചു ,
കുഴച്ചെടുത്ത കളിമണ്‍ രൂപത്തിന്
കൈകാലുകള്‍ അന്യമായിരുന്നു...
സിമെന്റും കമ്പിയും ഉപയോഗിച്ചപ്പോള്‍
അവയ്ക്ക്  കെട്ടിടഛായ  കൈവന്നു..

ഞാന്‍ തോറ്റില്ല , നിന്‍റെ  രൂപം
മരത്തില്‍  കൊത്താന്‍  തുടങ്ങി 
ചീളുകളില്‍ ചോരപൊടിഞ്ഞതു 
കണ്ട് എന്‍റെ വിരലുകള്‍  മരവിച്ചു...

പിന്നെയും നിന്‍റെ രൂപം ,
കല്ലില്‍ കൊത്താന്‍ തുടങ്ങി 
ഉളിതട്ടിയെന്‍റെ ഉള്ളംകൈ മുറിഞ്ഞു..
ദുഖം  താങ്ങാനാവാതെ  
ഞാന്‍ കരഞ്ഞു,വിമ്മിവിമ്മിക്കരഞ്ഞു...

നൊമ്പരപാച്ചിലില്‍ 
പുറത്തേയ്ക്കൊഴുകിയെത്തിയ
നീര്‍ക്കണങ്ങള്‍ക്ക് എന്‍റെ ഹൃദയത്തിന്‍റെ
താളമുണ്ടായിരുന്നു...

അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക് 
നോക്കിയപ്പോള്‍  അവയ്ക്ക്
നിന്‍റെ  രൂപമായിരുന്നു...,
അവയില്‍ തെളിഞ്ഞത് ആരും 
പകര്‍ത്താത്ത നിന്‍റെ ചിത്രമായിരുന്നു.....
-------------------------------------------------------------------

മറ്റൊരാള്‍

Thursday, June 9, 2011 50 comments



തണല്‍മരങ്ങള്‍ക്കിടയില്‍ 
മറപറ്റി  നില്‍ക്കുമ്പോള്‍
ഒഥല്ലോ നിന്‍റെ  മനസ്സായിരുന്നെനിക്ക്..

എന്നിലെ  അര്‍ദ്ധപ്രാണന്‍റെ  സഞ്ചാരം 
തിരയുമ്പോള്‍  മണംപിടിച്ചെത്തുന്ന
ശ്വാനന്‍റെ  ജന്മമായിരുന്നെനിക്ക്..

അവളോടൊപ്പം വഴിനടന്ന വേളയിലെല്ലാം
എന്‍റെ ചിന്തകള്‍ക്ക് ചിറകരിഞ്ഞ
ദേശാടനക്കിളിയുടെ മരവിപ്പായിരുന്നു....

കാസിനോയിലെ  സായംസന്ധ്യകളില്‍ 
അവളുടെ പിഴയ്ക്കാത്ത ചുവടുകള്‍ക്കു 
മുന്‍പില്‍ അടിപതറാതെ  നില്‍ക്കുമ്പോഴും 
അന്തരംഗം പാകിയ വിത്തുകള്‍ക്കെല്ലാം
അപകര്‍ഷതയുടെ കയ്പ്പുണ്ടായിരുന്നു...

ഇനിയും ചികയാത്ത കാള്‍ലിസ്റ്റുകള്‍
ചാറ്റ്ഹിസ്റ്ററികള്‍ എന്‍റെ  ഉറക്കംകെടുത്തിയ
രാവൊന്നില്‍  തെളിഞ്ഞുവന്ന  ചിത്രത്തിന്
കാസ്സിസ്‌ നിന്‍റെ  മുഖമായിരുന്നു....

ചുളിവുനീക്കിയ കിടക്കവിരിയിലെ
കടുംചായപൂക്കള്‍ക്ക്
അന്ന് ചോരയുടെ ഗന്ധമായിരുന്നു.....

നഗ്നമായ പിന്‍കഴുത്തില്‍ അമര്‍ത്തിചുംബിച്ച്
പ്രണയം പകരുമ്പോള്‍ വന്യമായ 
ആവേശത്തിന്‍റെ  അമൂര്‍ത്തഭാവങ്ങളില്‍
ഞാനൊളിപ്പിച്ച  കഠാരയ്ക്ക് അവളുടെ
ഹൃദയത്തിലേക്കുള്ള വഴി നിശ്ചയമായിരുന്നു...

ആട്ടംതീര്‍ത്ത്‌ അരങ്ങൊഴിയും നേരം 
മറയൊരുക്കിയ യവനികയ്ക്കപ്പുറം  
പിന്തുടര്‍ന്ന  കയ്യടികള്‍........, 
ഒഥല്ലോ  !...ഒഥല്ലോ !...എന്ന്‍ കൂവിയാര്‍ത്തു.....

പിന്‍വിളികള്‍  പറിച്ചെറിഞ്ഞ
തിരശ്ശീലക്കാഴ്ചകളില്‍  ഞാന്‍ കണ്ടത്
ശൂന്യമായ ഇരിപ്പിടങ്ങള്‍,
കനത്ത നിശബ്ദത, ജഡം കോച്ചുന്ന തണുപ്പ്......
എന്‍റെ  നിഴല്‍ചിത്രത്തിന് ശിരസ്സുണ്ടായിരുന്നില്ല.,
അത് മറ്റൊരാളുടേതായിരുന്നു...!!

_____________________________________________________________________

Search This Blog