അശാന്തിയുടെ തീരങ്ങളില്‍ അസ്വസ്ഥമായ
മനസ്സുമായ് ഞാന്‍ ദൈവത്തെ കാത്തിരുന്നു..
വഴിപോക്കനായ് വന്നത് ചെകുത്താനായിരുന്നു..
ബൂലോകത്തേക്കുള്ള വഴി ആരാഞ്ഞപ്പോള്‍
വിരലുകള്‍ നീട്ടി അവന്‍ ചിരിച്ചു...
അതാണ് എന്‍റെ ലോകം,എന്‍റെ ചെറിയ ലോകം,
അവിടെ എന്‍റെ തിന്മകളും നുണകളും
പിന്നെ കുറച്ചു സത്യങ്ങളും മാത്രം....
ആകാശത്തേക്കുള്ള ഗോവണിച്ചോട്ടില്‍
നിശാസുരഭികള്‍ പൂത്തിരുന്നു......
മനസിലെന്നും പൂക്കാലം നിറച്ച് ചെകുത്താന്‍റെ
മായക്കാഴ്ചകള്‍ ഇളകിയാടി.....
എന്‍റെ ശിഥിലചിന്തകളെ ഉണര്‍ത്തി ഒരു മഴപ്പക്ഷി
വഴിമരത്തിലിരുന്ന് ആര്‍ദ്രമായ് പാടി...
നിറങ്ങളുടെ ലോകത്തെ കാക്കപ്പൊന്നിനെ
മറന്ന് ദൈവീകതേജസിന്‍റെ തരിവെട്ടം തേടി
മിഴിനീര്‍ ചിന്താതെ പ്രയാണം തുടര്‍ന്നു..
വാടാമലരുകളായ് കുറിഞ്ഞിയും
കടലാസുപൂക്കളും വഴിനീളെ പൂത്തുലഞ്ഞു...
സൂര്യകണമേറ്റ ചാലിയാറും ചെറുവാടിയും
പോക്കുവെയിലായ് പുഞ്ചിരിച്ചു...
കല്‍പ്പകന്‍ചേരിയും ബിലാത്തിപട്ടണവും
എച്മുവോട് ഉലകവും കടന്നപ്പോള്‍
എരകപ്പുല്ല് തട്ടി കാലു മുറിഞ്ഞു....
കരിയിലയനക്കങ്ങളില്‍ കാച്ചറഗോടനും
പാമ്പള്ളിയും പേടിപ്പിച്ചു...
മീനടം മിത്തുകള്‍ സ്മൃതിയടഞ്ഞ
ജീവിതഗാനം മുളംതണ്ടിലൊതുക്കി...
മിഴിയോരം നനഞ്ഞു..മിഴിനീര്‍തുള്ളികള്‍
തുടച്ച് തണല്‍ തേടി പാഞ്ഞു...
ആത്മവ്യഥകള്‍ ഈറന്‍ നിലാവില്‍ കുളിച്ചു....
നിരക്ഷരന്‍റെ നട്ടപ്പിരാന്തുകള്‍ പിച്ചും
പേയും പറഞ്ഞ് നിഴല്‍ വരകളിലൊളിച്ചു...
ആയിരത്തിയൊന്നാംരാവില്‍ അകബലം
അഗ്നിജ്വാലയായ് ശ്രീ ചിത്രജാലകം
തുറന്നെന്‍റെ അക്ഷരച്ചിന്തുകൾ
ബൂലോക കടലാസ്സില്‍ ഇടം നേടി....
ഋതു - കഥയുടെ വസന്തത്തില്‍ അവിടെ
ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍
ഏതോ ഉള്‍ക്കാഴ്ചയിലെന്നോണം
ഞാനൊരു കുഞ്ഞുചിറകിനായ് കൈകള്‍നീട്ടി...
ജന്മസുകൃതമായ് എന്‍റെ കൈക്കുമ്പിളില്‍
നിറഞ്ഞത് ഒരായിരം കിളിത്തൂവലുകള്‍....
__________________________________________________________________
ചിത്രത്തിന് കടപ്പാട് :
kappilan.comകൂടാതെ ഇതില്‍ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ബ്ലോഗുകളുടെയും [പേരുകള്‍] ഉടമകളോട് പ്രത്യേക നന്ദി അറിയിക്കുന്നു....