തനിയെ..!!

Monday, December 26, 2011 28 comments



ഞാനോടിത്തീര്‍ത്ത നടവഴികളും
പടിക്കെട്ടുകളും...
കൊഴിഞ്ഞുപോയ പകലുകളും
രാത്രികളും...
പുലരാന്‍ കൊതിച്ചു രാത്രിയും..
പിരിയാന്‍ കൊതിച്ചു പുലരിയും...
പലവട്ടം പറഞ്ഞുകഴിഞ്ഞതും
മടുത്തതും
ജീവിതം....പ്രണയം....മരണം.........
എന്തേ ഞാനിങ്ങനെ വീണ്ടും വീണ്ടും....

__________________________________________

വഴികള്‍

Friday, September 30, 2011 48 comments



വഴികള്‍ തിരിച്ചുനടക്കാറില്ല,
വിശ്രമിച്ചു ക്ഷീണം തീര്‍ക്കാറില്ല,
ഒന്നില്‍ നിന്നും ഇഴകളായി
വേര്‍പിരിയുമ്പോഴും 
പൊട്ടിക്കരയാറില്ല....
ശൂന്യമായ ചിന്തകളെ മറച്ചുവച്ച്
വഴിവക്കിലെ കുരുത്തംകെട്ടകല്ലിനെ 
തട്ടിയെറിഞ്ഞ് അവ മുമ്പോട്ടോടും... 
നദികള്‍ക്കും പുഴകള്‍ക്കും 
ഹൃദയമുണ്ടെങ്കില്‍ 
അവ കീറിമുറിച്ച് കടക്കും, 
ഏതോ ഒരു കടലലയില്‍
നിശ്ചലമാവാനല്ല..
ഒരിക്കല്‍ നിന്നിലൂടെ 
എന്‍റെ കാല്‍പ്പാടുകള്‍ തീര്‍ക്കാന്‍..
എന്നില്‍  തുടങ്ങി 
എന്നില്‍ത്തന്നെ ഒടുങ്ങാന്‍...... 
______________________________________  

സ്രഷ്ടാവ്

Tuesday, July 19, 2011 52 comments


ഡാവിഞ്ചിയുടെ വിരലുകള്‍ 
ജാലങ്ങള്‍  തീര്‍ത്തപ്പോള്‍ 
വീചികള്‍ മാറിനിന്നു...
മൌനം പറഞ്ഞത് 
ഗൂഡസ്മിതം ഏറ്റു,
ആത്മനോവില്‍ 
സ്രഷ്ടാവ് പിടഞ്ഞു..
നിര്‍ന്നിദ്ര രാവുകള്‍ ,
നിഴലുകള്‍ തുണയേകിയില്ല
ഉരുണ്ടുകൂടിയ 
വിയര്‍പ്പുമണികളില്‍
വിശ്വമാനവന്‍റെ 
വര്‍ണ്ണങ്ങള്‍ കുതിര്‍ന്നു..
വിലപിക്കാനും 
പുഞ്ചിരിക്കാനും കഴിയാതെ 
മോണോലിസ 
ഭിത്തികളില്‍ നിശ്ചലയായി.......
_____________________________________________________________________

വിടവ്

Sunday, July 10, 2011 19 comments




നീ പറയുന്ന വാക്കുകളില്‍ മറ്റാരോ ഉണ്ട്...
എനിക്കോ എന്‍റെ ബുദ്ധിയ്ക്കോ മനസ്സിലാകാത്തവിധം അതുമറഞ്ഞിരിക്കുന്നു....
ആദ്യം ഉയരങ്ങളില്‍നിന്നുയരങ്ങളിലേക്ക്..
പിന്നീട് കുത്തിയൊലിച്ച് നിന്‍റെ അഗാധതയിലേക്ക്...
വെറുമൊരു പൂവായ് മണ്ണില്‍നിന്നും മണ്ണിലേയ്ക്ക്...
മരിച്ചമണ്ണില്‍ ഇതളടര്‍ന്നുതളര്‍ന്നുവീഴുമ്പോഴും
അകമെങ്ങും നോവറിയാതെ പടര്‍ന്നൊരു മരവിപ്പ്....
ഇവിടെ  വിധിയ്ക്കൊപ്പം ചിരിച്ചതാരോ......
നിനക്കൊപ്പം നീ മറച്ച  മറ്റൊരാള്‍....!!

 
നിന്‍റെ  നോക്കിലും വാക്കിലും വെറുപ്പിന്‍റെ കനലുകള്‍..
എന്‍റെ അള്‍ത്താരയിലെങ്ങും നിന്‍റെയിരുള്‍നാളങ്ങള്‍...
ഹൃദയം നിന്നെക്കുഴിച്ചുമൂടിയ ശവപ്പറമ്പുകണക്കെ
പിന്നെയും പിന്നെയും വാടാത്തപ്രണയം കൊതിക്കുന്നു...
ആത്മാവിലെങ്ങും പ്രതിധ്വനിച്ചൊരു തുകല്‍താളം
ഇവിടെയെന്‍റെ മാറ്റൊലിയിലും ചെമ്പട്ടുചാര്‍ത്തിയതോ.....
നിനക്കൊപ്പം നീ മറച്ച  മറ്റൊരാള്‍.....!!

 
നിന്‍റെകാഴ്ചയില്‍ നിന്നെന്നെ അടര്‍ത്തിയെടുക്കാന്‍...
നിന്നില്‍നിറഞ്ഞ എന്‍റെ  മിഴികള്‍  മറയ്ക്കാന്‍..
ഇന്നുഞാനവചൂഴ്ന്നെടുത്തെറിയാം.....!
ഒരിക്കലെന്നെയോര്‍ത്ത് നിന്നിലൊരു പുനര്‍ജനിയൊഴുകിയാല്‍....
നിന്‍റെ വെള്ളാരകല്ലുകളില്‍ നീര്‍ച്ചോലകള്‍ വിതുമ്പിയാല്‍....
നിന്നിലേറെ  പിടയുന്നതും ഉരുകുന്നതും ഞാനറിയാത്ത,
നീ നിനക്കൊപ്പം മറച്ച മറ്റൊരാളായിരിക്കും....!!!.
_______________________________________


ഒതളങ്ങ

Monday, July 4, 2011 80 comments


ഒതളങ്ങ കണ്ടിട്ടുണ്ടോ..?
മുട്ടന്‍പഴം തൊട്ട് ടീച്ചര്‍ ആരാഞ്ഞപ്പോള്‍
ഉള്ളുവിയര്‍ത്തു..,
പഠനത്തിന്‍റെ സാഹസികതയെക്കുറിച്ചോര്‍ത്തപ്പോള്‍ മൌനിയായി...

അമ്മയുടെ ബോഡി ഇന്‍ക്വിസ്റ്റ് കഴിഞ്ഞു

കൊണ്ടുപോകുമ്പോള്‍
അമ്മിക്കല്ലില്‍ നിന്നും കണ്ടെടുത്ത ഒതളങ്ങാത്തൊലി നീട്ടി
പോലീസ് ഏമാന്‍ ചോദിച്ചു..,
ഇതെന്താടാ....?

പാറൂട്ടിയുടെ പുരയിലെ അന്തിയുറക്കം കഴിഞ്ഞു
ഷാപ്പിലേക്കു പോകുന്ന അച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍
തൊണ്ടവരണ്ടുണങ്ങി...,
ഞരങ്ങിമൂളി പുറത്തേയ്ക്കെടുത്ത വാക്കുകള്‍ക്ക്
നാലുവരിക്കവിതയുടെ ഇമ്പമുണ്ടായിരുന്നു....
" ഒ....ത....ള....ങ്ങ...."

____________________________________________________

കസ്തൂരിമാന്‍

Saturday, June 18, 2011 59 comments


നിന്‍റെ ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു ,
തൂലിക  താളില്‍ തൊട്ടപ്പോള്‍
എന്‍റെ പേനതുമ്പിലെ മഷി വറ്റി...
ചായക്കൂട്ടെടുത്ത് ക്യാന്‍വാസില്‍ 
പകര്‍ന്നപ്പോള്‍ അവയ്ക്കെല്ലാം 
ജലവര്‍ണ്ണമായിരുന്നു...

നിന്‍റെ ശില്‍പം തീര്‍ക്കാന്‍ കൊതിച്ചു ,
കുഴച്ചെടുത്ത കളിമണ്‍ രൂപത്തിന്
കൈകാലുകള്‍ അന്യമായിരുന്നു...
സിമെന്റും കമ്പിയും ഉപയോഗിച്ചപ്പോള്‍
അവയ്ക്ക്  കെട്ടിടഛായ  കൈവന്നു..

ഞാന്‍ തോറ്റില്ല , നിന്‍റെ  രൂപം
മരത്തില്‍  കൊത്താന്‍  തുടങ്ങി 
ചീളുകളില്‍ ചോരപൊടിഞ്ഞതു 
കണ്ട് എന്‍റെ വിരലുകള്‍  മരവിച്ചു...

പിന്നെയും നിന്‍റെ രൂപം ,
കല്ലില്‍ കൊത്താന്‍ തുടങ്ങി 
ഉളിതട്ടിയെന്‍റെ ഉള്ളംകൈ മുറിഞ്ഞു..
ദുഖം  താങ്ങാനാവാതെ  
ഞാന്‍ കരഞ്ഞു,വിമ്മിവിമ്മിക്കരഞ്ഞു...

നൊമ്പരപാച്ചിലില്‍ 
പുറത്തേയ്ക്കൊഴുകിയെത്തിയ
നീര്‍ക്കണങ്ങള്‍ക്ക് എന്‍റെ ഹൃദയത്തിന്‍റെ
താളമുണ്ടായിരുന്നു...

അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക് 
നോക്കിയപ്പോള്‍  അവയ്ക്ക്
നിന്‍റെ  രൂപമായിരുന്നു...,
അവയില്‍ തെളിഞ്ഞത് ആരും 
പകര്‍ത്താത്ത നിന്‍റെ ചിത്രമായിരുന്നു.....
-------------------------------------------------------------------

മറ്റൊരാള്‍

Thursday, June 9, 2011 50 comments



തണല്‍മരങ്ങള്‍ക്കിടയില്‍ 
മറപറ്റി  നില്‍ക്കുമ്പോള്‍
ഒഥല്ലോ നിന്‍റെ  മനസ്സായിരുന്നെനിക്ക്..

എന്നിലെ  അര്‍ദ്ധപ്രാണന്‍റെ  സഞ്ചാരം 
തിരയുമ്പോള്‍  മണംപിടിച്ചെത്തുന്ന
ശ്വാനന്‍റെ  ജന്മമായിരുന്നെനിക്ക്..

അവളോടൊപ്പം വഴിനടന്ന വേളയിലെല്ലാം
എന്‍റെ ചിന്തകള്‍ക്ക് ചിറകരിഞ്ഞ
ദേശാടനക്കിളിയുടെ മരവിപ്പായിരുന്നു....

കാസിനോയിലെ  സായംസന്ധ്യകളില്‍ 
അവളുടെ പിഴയ്ക്കാത്ത ചുവടുകള്‍ക്കു 
മുന്‍പില്‍ അടിപതറാതെ  നില്‍ക്കുമ്പോഴും 
അന്തരംഗം പാകിയ വിത്തുകള്‍ക്കെല്ലാം
അപകര്‍ഷതയുടെ കയ്പ്പുണ്ടായിരുന്നു...

ഇനിയും ചികയാത്ത കാള്‍ലിസ്റ്റുകള്‍
ചാറ്റ്ഹിസ്റ്ററികള്‍ എന്‍റെ  ഉറക്കംകെടുത്തിയ
രാവൊന്നില്‍  തെളിഞ്ഞുവന്ന  ചിത്രത്തിന്
കാസ്സിസ്‌ നിന്‍റെ  മുഖമായിരുന്നു....

ചുളിവുനീക്കിയ കിടക്കവിരിയിലെ
കടുംചായപൂക്കള്‍ക്ക്
അന്ന് ചോരയുടെ ഗന്ധമായിരുന്നു.....

നഗ്നമായ പിന്‍കഴുത്തില്‍ അമര്‍ത്തിചുംബിച്ച്
പ്രണയം പകരുമ്പോള്‍ വന്യമായ 
ആവേശത്തിന്‍റെ  അമൂര്‍ത്തഭാവങ്ങളില്‍
ഞാനൊളിപ്പിച്ച  കഠാരയ്ക്ക് അവളുടെ
ഹൃദയത്തിലേക്കുള്ള വഴി നിശ്ചയമായിരുന്നു...

ആട്ടംതീര്‍ത്ത്‌ അരങ്ങൊഴിയും നേരം 
മറയൊരുക്കിയ യവനികയ്ക്കപ്പുറം  
പിന്തുടര്‍ന്ന  കയ്യടികള്‍........, 
ഒഥല്ലോ  !...ഒഥല്ലോ !...എന്ന്‍ കൂവിയാര്‍ത്തു.....

പിന്‍വിളികള്‍  പറിച്ചെറിഞ്ഞ
തിരശ്ശീലക്കാഴ്ചകളില്‍  ഞാന്‍ കണ്ടത്
ശൂന്യമായ ഇരിപ്പിടങ്ങള്‍,
കനത്ത നിശബ്ദത, ജഡം കോച്ചുന്ന തണുപ്പ്......
എന്‍റെ  നിഴല്‍ചിത്രത്തിന് ശിരസ്സുണ്ടായിരുന്നില്ല.,
അത് മറ്റൊരാളുടേതായിരുന്നു...!!

_____________________________________________________________________

അന്ധത

Sunday, May 29, 2011 58 comments



                                            
                       
                      കണ്ണുകള്‍ തുറന്നുപിടിച്ച്
      നിശബ്ദതാഴ്വരയിലേക്കുനോക്കിയപ്പോള്‍ 
                                 ഞാന്‍ കണ്ടത് 
                    ഇടതിങ്ങിയ മഴക്കാടുകളല്ല  
                                 മഞ്ഞുമൂടിയ 
                       ആല്‍പ്സ്‌ നിരകളാണ്..
         നെറ്റിചുളിച്ച് ചക്രവാളസീമയിലേക്കു 
                കണ്ണോടിച്ചപ്പോള്‍  തിളങ്ങിയത്
                           സായാഹ്നസൂര്യനല്ല
                       വസന്തപഞ്ചമിരാവിലെ  
                       വെണ്‍തിങ്കള്‍ക്കലയാണ്..
              കോണ്‍കേവും കോണ്‍വെക്സും 
                                     നിരത്തി 
                           കവിടിപ്പലകയില്‍
                 ഡോക്ടര്‍ ഗണിച്ചു ഗുണിച്ചും 
       പറഞ്ഞത് എന്‍റെ കാഴ്ചയെക്കുറിച്ചല്ല
                                 ഷൂസെയുടെ
           "വെളുത്ത അന്ധതയെ"ക്കുറിച്ചാണ്....
_________________________________________________

വിവാഹം - മോചനം

Monday, May 23, 2011 50 comments



                         ഒളിഞ്ഞും തെളിഞ്ഞുമുള്ള
                                       കാഴ്ചകള്‍,
                          നോക്കുമ്പോള്‍ വക്രിച്ചും
                                     പാടനീറ്റിയും...
                         നടക്കുന്തോറും വിണ്ടുകീറി
                                       തേയുന്നവ.....
                       ചിലയ്ക്കുന്നതും ചിതറുന്നതും
                                        വാക്കുകള്‍,

                               നേര്‍ത്ത  തേങ്ങലുകള്‍....
                  പൊട്ടിച്ചിരികളില്‍ ,വളപ്പൊട്ടുകളില്‍
                                മുഷിഞ്ഞ  മാറാപ്പില്‍,
                     നിഴലുകള്‍ പൊഴിച്ച കോലങ്ങള്‍...
                                  നീളുന്ന കാലടികള്‍,
                               അമരുന്ന കുരുന്നുകള്‍,
                          നിലയ്ക്കുന്ന കിലുക്കങ്ങള്‍,
                               അമര്‍ത്തുന്ന വിഷാദം....
                      മുഖം ചേര്‍ത്തപ്പോള്‍ നിനക്കും 
                             അവള്‍ക്കും ഒരേ  മുഖം.....
______________________________________________________

യമുനാതീരേ

Wednesday, May 18, 2011 54 comments


                        "  യമുനാതീരേ ശാന്തം
                        ഒഴുകും മധുരസപുണ്യം
                         വീണാവേണീ യമുനേ....
                      കണ്ണന്‍റെ കാമിനി യമുനേ....."


സുന്ദരം !!  അങ്ങുദൂരെ ഒരു കറുത്ത പൊട്ട്....
അകലം കുറയുംതോറും നീലം ചാലിച്ച് നീണ്ടുനീണ്ട്...
സുവര്‍ണ്ണനാളങ്ങള്‍ സന്ധ്യാവന്ദനം തീര്‍ത്തു...
സ്വര്‍ലോകഅപ്സരസ്സുകള്‍ പ്രഭാപൂരിതരായ്‌
പഞ്ചാരമണലിലും മലര്‍ക്കളം തീര്‍ത്തു....
ഓളപരപ്പില്‍ മുഖം നോക്കി എന്‍റെ കണ്ണന്‍...

" ഞാന്‍ എവിടെയൊക്കെ തിരഞ്ഞൂന്ന്‍ അറിയുമോ...?
അങ്ങുദൂരെ മധുരയില്‍ ,ഹസ്തിനപുരിയില്‍
അമ്പാടിയില്‍, വൃന്ദാവനത്തില്‍ പിന്നെ ദാ ! ഇവിടെ ഈ യമുനാതീരേ......"

ചെഞ്ചുണ്ടില്‍ വിടര്‍ന്ന മന്ദഹാസത്തോടെ കണ്ണന്‍ അരയില്‍ തിരുകിയ ഓടക്കുഴലില്‍ പതിയെ തലോടി.......

" എന്തിനാ ചിരിയ്ക്കണത്....? ഞാന്‍ തമാശ പറഞ്ഞുവോ...?"
 

" അതെ ! ദേഹിയെ തേടുന്ന ദേഹമായോ നീ...?"

                         "  ഓടക്കുഴല്‍ പൊഴിക്കും
                           ഗാനാലാപനം കണക്കെ
                       കര്‍ണ്ണാമൃതം ചൊരിഞ്ഞെന്‍
                            ഹൃത്തിലേക്കൊഴുകി
                                നവ്യതീര്‍ത്ഥമായ്
                     മനോരഞ്ജിതമാം വചസ്സുകള്‍‌.."


"ക്ഷമിക്കൂ...!! ഞാനത് ഓര്‍ത്തില്ല കരുണാനിധേ...."
"നോക്കൂ ! ഈ മണല്‍ത്തരികള്‍ക്ക് അങ്ങയുടെ സുഗന്ധം....,
 ഇവിടെ വീശുന്ന കാറ്റിന് അങ്ങയുടെ നിശ്വാസത്തിന്റെ ചൂട്‌..,
ഈ പുല്‍ത്തകിടിയില്‍ മായാതെ കിടക്കുന്നത് അങ്ങയുടെ കാലടികളല്ലേ...?"
"അതെ !!..........എല്ലാം എന്നിലൂടെ കാണുമ്പോള്‍ കാഴ്ചകള്‍ക്ക് സുഗന്ധവും, ചൂടും, പതിഞ്ഞ മുദ്രകളുമുണ്ടാവും..... നിന്നില്‍ ഉള്ളതെന്തോ അതു നിര്‍ഗ്ഗമം പ്രവഹിക്കുന്നു..."
"അതുപോട്ടെ എന്തിനാണ് നീയെന്നെ കാണാന്‍ ആഗ്രഹിച്ചത്‌...?"
"അത്...ഞാന്‍ ഒരുപാട് വിഷമത്തിലാണ്.....ഞാനത് പറയണോ കണ്ണാ...?
അങ്ങേക്ക് അറിയില്ലേ...?"
" അറിയാം!! അതില്‍ എന്തിരിക്കുന്നു...? വിഷമങ്ങള്‍ ഇല്ലാത്ത ഒരാളെ നീയെനിക്ക് കാണിച്ചുതരുമോ...? "
" എനിക്ക് മനസ്സിലായി കണ്ണാ...എങ്കിലും എനിക്കിത് താങ്ങാന്‍ കഴിയാത്തതെന്താണ്...? "
" നീ വെറുമൊരു ദേഹമായതുകൊണ്ട്,നീയിപ്പോഴും കെട്ടുപാടുകള്‍ക്കുള്ളിലാണ്..ഈ മായപ്രപഞ്ചത്തിന്‍റെ
സന്തതിയായി വാഴുന്ന കാലത്തോളം നിനക്കതില്‍ നിന്നും മോചനമില്ല......"
"അപ്പോള്‍ എന്‍റെ വിഷമങ്ങള്‍ ദേഹവിയോഗം വരെ തുടരുമോ...? ഞാനൊരുതെറ്റും ചെയ്യാറില്ലല്ലോ കണ്ണാ...."

                   " സവിധം നിന്നു ചിരിയുതിര്‍ത്തു
                      ചിലമ്പൊലിയുതിരും പോലെ
                           കനകമണികള്‍ കിലുങ്ങി
                    ചെറുപവിഴമാല്യമൊന്നുലഞ്ഞു
                        ഒഴുകി മഴനീര്‍കണങ്ങളായ്
                        ദിക്കുതേടി സ്വരവീചികള്‍.."


" എന്തിനാ പൊട്ടിച്ചിരിയ്ക്കണത്....? ഞാന്‍ അസത്യം പറഞ്ഞില്ലല്ലോ..."
" അപ്രിയസത്യങ്ങള്‍ പറയരുതെന്ന് നിനക്കറിയില്ലേ...? "
" അറിയാം ! പക്ഷെ ഇതെന്നെ മാത്രം ബാധിക്കുന്നതല്ലല്ലോ....."
" അതെ..പക്ഷെ സ്വയരക്ഷ അവരവരുടെ മാത്രം കടമയാണ്...."
" അങ്ങെന്താണ് പറയുന്നത് അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് തെറ്റാണെന്നോ...? "
" മുന്നറിയിപ്പാണോ നീ നല്‍കിയത് മുഖമൂടികള്‍ ചീന്തിയെറിയപ്പെട്ടില്ലേ..."
" അത് നല്ല കാര്യമല്ലേ...? "
" ശരി !!......എന്നിട്ടു നീ എന്തുനേടി അതുപറയൂ......"
" ഒന്നുമില്ല..ഒന്നും...കുറ്റപ്പെടുത്തലുകള്‍...അവഗണന....അത് നേട്ടമല്ലല്ലോ....അല്ലെ...? "
" നിന്‍റെ വിഷമങ്ങള്‍ക്ക് കാരണം നീതന്നെയാണ്.....എഴുത്തിലും
പൊള്ളയായ പ്രശംസകളിലും മുങ്ങി നീ നിന്നെയും നിന്നിലെ എന്നെയും മറന്നു.....
പ്രശംസകള്‍ക്കു മുകളില്‍ ഒരു പൊങ്ങുതടിയെപ്പോലെ ഒഴുകി നടന്നു.....
കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെ സ്വയം വിഡ്ഢിയുടെ വേഷം എടുത്തണിഞ്ഞു......"
 

                              " കേള്‍ക്കൂ സഖീ..!!
                       മാലോകരെല്ലാം പലവിധം
               കേട്ടപാതിയില്‍ ചേര്‍ത്തുതന്‍പാതി
                പിന്നെപ്പറഞ്ഞുനടന്നു പാരിലാകെ,
                സത്യമെന്നുണ്ടോ ധര്‍മ്മമെന്നുണ്ടോ
             ദൃഷ്ടികോണുകള്‍ ദോഷൈകദൃക്കുകള്‍
           അന്യന്‍റെ നിണമതിനു വീഞ്ഞിന്‍റെ സ്വാദ്‌
       സ്നേഹമോ കയ്ക്കും കാഞ്ഞിരക്കുരുവായ്‌
                     കാലമിതു കലിയാണ് കളകള്‍
                           മുളച്ചിടാതെ നോക്കണം
           ഉരിയാടരുതേ അപ്രിയസത്യങ്ങളൊന്നും
                        കാക്കണം നിന്നെ മാത്രമേ
             നോക്കണം അന്യന്‍റെ ചിത്തത്തിലേക്ക്
               ഓര്‍ക്കണം പൊയ്‌മുഖകണ്ണാടികള്‍."

                  " സുഖമെന്നാല്‍  തന്റേതെന്നു 

                       നിനച്ചു  ചില  ശുംഭന്മാര്‍,
    താനെന്നൊന്നുണ്ടെന്നുറപ്പിച്ചു പറയാനാകുമോ?
   കാലമൊന്നുരുളുമ്പോള്‍ ആര്‍ത്തലച്ചു നിലതെറ്റി
          വീണുപിടയ്ക്കുന്ന നേരത്തും തീര്‍പ്പോടെ
               പറയാനാകുമോ നീയെന്ന നാമം...?

       ഹാസം പരിഹാസമായ്‌ വഴിമാറി ഒഴുകി
      ഇന്നിന്‍റെ അധരങ്ങള്‍ വക്രിച്ചു വികൃതമായ്‌
      ഒന്നുനിനച്ചു മറ്റൊന്നിനോടു ചേരുന്നു പയ്യെ

കാര്യസാധ്യത്തിനനന്തരം എറിയുന്നേതു കുപ്പയിലും
            മായാകാഴ്ചകള്‍ക്കപ്പുറം മറയ്ക്കാത്ത
              ഒന്നുണ്ടെപ്പോഴും സത്യപ്രകാശത്തിന്‍
                തീഷ്ണപ്രഭയില്‍ എരിഞ്ഞുവീഴുമീ
                       ദുഷ്ടകീടങ്ങളെപ്പോഴുമേ..."

     " ദേഹവിയോഗമെന്നാല്‍ ദേഹം വെടിയലല്ല

                നിന്‍ ദേഹിയെ അറിയുന്ന നാളില്‍
        തവ ജീവസത്തയെ ഗ്രഹിക്കാം സമ്പൂര്‍ണ്ണം
              ബ്രഹ്മജ്ഞാനം ആത്മമോക്ഷകവാടം
               പ്രാണവായുവില്‍ ഓങ്കാരതരംഗം
                    ഞാനെന്ന ഒന്നില്ലെന്നറിയുക
            താതാത്മ്യം പ്രാപിക്കയേതൊന്നിലും
            വെടിയരുതു പ്രവാചകവചനങ്ങളെ
                    ഊന്നുവടിയായ്‌ തുണയേകും 

                       കൊടുംകാനനപാതയില്‍ 
                     വെട്ടമകന്നനിശീഥിനിയില്‍
        ഏതൊരു കയ്പ്പും മധുവായ്‌ മധുരിക്കും
       ആത്മമോക്ഷമേ അന്തിമലക്ഷ്യമെന്നറിയുക
. "


" ശ്രീമത്ജഗത്‌സ്വരൂപാ...എനിക്കെല്ലാം മനസ്സിലായി..എന്‍റെ വിഷമങ്ങള്‍ മാറി...."
 

" ഞാനും ഈ യമുനയായ്‌ ശാന്തയായ്‌ ഒഴുകട്ടെ ....,
       ഞാനും ഈ യമുനയായ്‌ ശാന്തയായ്‌  ഒഴുകട്ടെ......"

______________________________________________

ഏകാന്തതയുടെ വിലാപകാവ്യം

Thursday, May 5, 2011 56 comments












കാതിലപ്പൂക്കള്‍ക്ക്
എന്‍റെ ഓപ്പോളോളം ചന്തം വരില്ല....
ആര്‍ദ്രനിലാവില്‍ നീരാടിയെത്തിയ ഓപ്പോള്‍ക്ക്
അന്ന് ഋതുമതിപുലരിയുടെ സുഗന്ധം...
വസന്തം വിരിയിച്ച താരുണ്യം
ഓപ്പോള്‍ക്ക് കാത്തുവെച്ചത് അഷ്ടമംഗല്യം..

പുടമുറിയ്ക്ക് ശേഷം പിരിയുന്നനേരം
വാവിട്ടുകരഞ്ഞെന്നെ മാറില്‍ച്ചേര്‍ത്തു
മൂര്‍ദ്ധാ
വില്‍ ചുംബിക്കുമ്പോള്‍ ഓപ്പോള്‍
തെളിച്ചതും നന്മയുടെ നിറദീപങ്ങള്‍...

കാലമേറെയായില്ല
കറുത്തുപെയ്തൊരു കര്‍ക്കിടകനാളില്‍
നിഷ്കളങ്കതയുടെ കരങ്ങളെച്ചേര്‍ത്ത്
ഇറങ്ങിയപടികള്‍ തിരിച്ചുകയറുമ്പോള്‍
ഓപ്പോളുടെ ചേലയ്ക്ക് ശാന്തിനിറം..

കരിവളകള്‍ കിലുങ്ങിയ കൈത്തണ്ടയില്‍
ചേറുപറ്റിച്ച വിധിയും നീലിച്ചവടുക്കളും..
തൂമ്പത്തുമ്പില്‍  ജീവിതം തേടിയത്
ഒന്നല്ല നാലുവയറുകള്‍.....
വിധിയും കാലവും ചൊരിഞ്ഞ കരുത്തില്‍
പെണ്ണിന്‍റെ അധ്വാനത്തില്‍ കരപറ്റിയ 
സന്താനങ്ങള്‍.....

ഓപ്പോള്‍ക്ക്  വൈകിവന്ന ഭാഗ്യം
സ്വന്തബന്ധങ്ങളുടെ  ആത്മഗതം...
ദേശംതേടിയകന്ന  പറവകള്‍ക്ക്
പുറകോട്ടുള്ളവഴികള്‍  അന്യം....
ഏകാന്തതയുടെ നാള്‍വഴികളില്‍ കൂട്ടായി
ലക്ഷ്മിക്കുട്ടിയെത്തുമ്പോള്‍ ഓപ്പോളുടെ
നിറഞ്ഞമിഴികളില്‍ തെളിഞ്ഞതും
ആശ്വാസത്തിന്‍റെ വേനല്‍തിരകള്‍..

തൊട്ടും തലോടിയും പുല്ലരിഞ്ഞും
കൊടമണി കിലുക്കിയും ഓപ്പോളുടെ
പകലുകളില്‍ ലക്ഷ്മിക്കുട്ടി നിറഞ്ഞു..
ഏകാന്തതയുടെ രാത്രിയാമങ്ങളില്‍
മച്ചിലോടിയ കുഞ്ഞന്മാര്‍ ഓപ്പോളുടെ
തേങ്ങലില്‍ നിശബ്ദരായ്‌‌......

ഷഷ്ടിയുടെ നിറവില്‍ കൂടണഞ്ഞ 

മക്കള്‍ക്കിടയില്‍ തളംകെട്ടിയ മൌനം..
ദീര്‍ഘയാമത്തിന്‍റെ ഇടവേളകളിലെപ്പൊഴോ
മൂത്തമോന്‍ പറഞ്ഞു,
അമ്മയുടെ വിയര്‍പ്പിന് ചേറിന്‍റെ ഗന്ധം
ഗ്രാമീണതയുടെ ടേബിള്‍മാനേര്‍സ്സും
അരുചിയുടെ വേവിച്ച കാച്ചിലും ചേമ്പും
ഫിയെറ്റ് കടക്കാത്ത നാട്ടുവഴികളും
ഇവിടെ എതിരേല്‍ക്കാന്‍ വേറെയെന്തുണ്ട്...

ആകുലതകള്‍ക്കുശേഷം അമ്മയ്ക്കുനല്‍കിയ
പിറന്നാള്‍മധുരത്തിനു പരസ്പരം
പങ്കിട്ടെടുത്ത പച്ചനോട്ടിന്‍റെ  മൂല്യം..
ശാന്തിമന്ദിരത്തില്‍ ഉറപ്പിച്ച കട്ടിലില്‍
അമ്മയ്ക്ക് സുഭിക്ഷം ഇനിയൊന്നും അറിയേണ്ട
പാടത്തും പറമ്പിലും പണിയേണ്ട..,
ഓപ്പോള്‍ക്ക് മക്കളുടെവക പിറന്നാള്‍സമ്മാനം..

തിരിച്ചൊന്നും സ്വീകരിക്കാതെ ഓപ്പോള്‍
തെക്കോട്ടുനിവര്‍ന്നു  മയങ്ങുമ്പോള്‍
പുറത്തുവെട്ടിയിട്ട  മൂവാണ്ടനെ
ചൊല്ലി കലഹിക്കുന്ന ആണ്മക്കള്‍...,
അകത്തളത്തില്‍ അമ്മയുടെ പെട്ടകത്തിനു 

കാവലായ്‌ പെണ്‍മക്കള്‍..,
പതിവുതെറ്റിച്ചു ആലപ്പുരയില്‍ നിന്നും
നിര്‍ത്താതെ അമറുന്ന ലക്ഷ്മിക്കുട്ടി.....
എന്‍റെ  കാഴ്ചകളില്‍, 

ഓര്‍മ്മകളില്‍  ഓപ്പോള്‍ക്കിന്നും 
ലക്ഷ്മിക്കുട്ടിയുടെ  വിഹ്വലതയാണ്,
നിര്‍ത്താതെയുള്ള അവളുടെ വിലാപമാണ്....  
______________________________________________

പ്രണയം പലവിധം

Tuesday, May 3, 2011 31 comments
 ത്രികോണം


                                   നീയും  അവളും
                                      പച്ചിരുമ്പും 

                                        കാന്തവും                  
                                   ഒട്ടിച്ചേരുമ്പോള്‍
                               സ്വയം  മറക്കുന്നവ...
                                    ഞാനും  നീയും
                               കാന്തവും കാന്തവും
                              വികര്‍ഷിക്കുമ്പോഴും
                                   ആകര്‍ഷിക്കാന്‍
                                   കൊതിക്കുന്നവ...
                                  _________________

 


ഹൃദയം          
            

            തുറന്നപ്പോള്‍
   അടയ്ക്കാന്‍ പറഞ്ഞു
            അടച്ചപ്പോള്‍
    ആര്‍ക്കുവേണ്ടിയെന്ന്‍

തുറക്കാനും അടയ്ക്കാനും
          നിന്‍റെ കതകല്ല
         എന്‍റെ ഹൃദയം
           ______________



                                                                                                          വിഷുക്കണി


നീ കണി ചോദിച്ചപ്പോള്‍
     ആദ്യം നല്‍കിയത്
       ഞാനായിരുന്നു...
 നീ കൈമാറ്റിയപ്പോള്‍
       വീണുടഞ്ഞത്
      എന്‍റെ ഹൃദയം
    നീ ചിരിച്ചപ്പോള്‍
          മുറിഞ്ഞത്
        എന്‍റെ ശബ്ദം
പിന്നേയും വിഷു വന്നു
      നീട്ടാന്‍ നിനക്കും
   നല്‍കാന്‍ എനിക്കും 

കൈകളുണ്ടായിരുന്നില്ല..
    _________________


മൗനം

Saturday, April 30, 2011 94 comments


             കാറ്റിനും 
        കോളിനുമപ്പുറം
   കൊള്ളിമീന്‍  പോലെ
       നിന്‍റെ  കണ്ണുകള്‍ 

           കാണാറുണ്ട്
  എന്നെ  നോക്കുമ്പോള്‍
        തുറിച്ചുന്തുന്നവ
  വിശപ്പു  പൂക്കുമ്പോള്‍
  വരണ്ട  ചുണ്ടുനുണച്ച്
     നീയെന്നെ  ഉരുമ്മും
   ഞാന്‍  ഓര്‍ക്കാറുണ്ട്
  ഇന്നു  നിന്‍റെ  ചട്ടിയില്‍
  ഒരു  മത്തിതല  പോലും
           ഇല്ലല്ലോ എന്ന്...

 ____________________

പ്രിയ സോപാനം

Monday, April 25, 2011 75 comments


മയൂരനടനം  വര്‍ഷമായി
          പ്രസൂനപാതം വസന്തമായി
നീറ്റി  വീണ  കാലടിയില്‍
          ദേശം തേടി  തോറ്റം പാടി
കടഞ്ഞെടുത്ത പച്ചമണ്ണില്‍
          ചേര്‍ന്നുയര്‍ന്ന ചിത്രബിംബം 
ഘൃതം നിറച്ചു തിരി തെളിച്ചു
          ഢക്ക കൊട്ടി തുയിലുണര്‍ത്തി

പീലി മലരായ്‌ കൂന്തല്‍ തേടി
          പവിഴഹാരം  വക്ത്രശോഭം
പ്രവാളവൃന്ദം  വേണുവൂതി
          ഗന്ധസാരം  ഗോപിയായി 
ഗാഥ  പാടി  കരളുരുക്കി 
          തുളുമ്പി വീണ നീര്‍ക്കണങ്ങള്‍ 
കൃഷ്ണ കൃഷ്ണയെന്നു പാടി

          നീ  പകര്‍ന്ന  ജന്മമെല്ലാം
പ്രണയമേകി   രാധയാക്കി
          മടിയില്‍ കിടത്തി മോഹമേകി
മെയ്‌  മറന്നു  പ്രാണനേകി
          അര്‍ക്കതീഷ്ണം ചന്ദ്രലോലം
ഒഴിയവെ  നിറയുന്ന പുണ്യം
          കൃഷ്ണവര്‍ണ്ണം  മാറിലേകി
നല്‍കുമോ  പ്രിയനെനിക്കിനി
           കോടി  ജന്മം  കൂടി...
_________________________________________________

പ്രിയ സോപാനം -1

Saturday, April 23, 2011 2 comments



മയിലിറുത്തു   മഴയാക്കി
          പൂവിറുത്തു   പുഴയാക്കി
നീറ്റി  വീണ  കാലടിയില്‍
          ദേശം തേടി  തോറ്റം പാടി
കടഞ്ഞെടുത്ത പച്ചമണ്ണില്‍
          ചേര്‍ന്നുയര്‍ന്ന ചിത്രബിംബം 
ഘൃതം നിറച്ചു തിരി തെളിച്ചു
          ഡക്ക കൊട്ടി തുയിലുണര്‍ത്തി

മയിലിറുത്തു മുടിയില്‍ തിരുകി 
          പൂവിറുത്തു  മാലയാക്കി
മുളയിറുത്തു  വേണുവാക്കി
          ഗന്ധസാരം  ഗോപിയാക്കി 
ഗാഥ  പാടി  കരളുരുക്കി 
          തുളുമ്പി വീണ നീര്‍ക്കണങ്ങള്‍ 
കൃഷ്ണ കൃഷ്ണയെന്നു പാടി

          നീ  പകര്‍ന്ന  ജന്മമെല്ലാം
പ്രണയമേകി  രാധയാക്കി
          മടിയില്‍ കിടത്തി മോഹമേകി
മെയ്‌  മറന്നു  പ്രാണനേകി
          അര്‍ക്കതീഷ്ണം  ചന്ദ്രലോലം
ഒഴുകവേ  നിറയുന്ന പുണ്യം
          കൃഷ്ണവര്‍ണ്ണം  മാറിലേകി
നല്‍കീടുമോ  എനിക്കിനി 
           കോടി  ജന്മം  കൂടി...
__________________________

രോദനം

Monday, April 11, 2011 63 comments



മുറിക്കോണില്‍ മയങ്ങുന്ന പൊന്നോമന..
ഒന്നുനോക്കി പാതിയടഞ്ഞ മിഴികള്‍..
പതിയെച്ചെന്നു വിരലുകളില്‍ കൈചേര്‍ത്തു..
തണുപ്പു കലര്‍ന്നൊരു  നോവ്‌.....
ചെവിവട്ടം പിടിച്ച് ഹൃദയത്തിലേക്കിറങ്ങി
നാഴികമണികള്‍ക്ക് നേരിയ വിറയല്‍...
ഒരു പിടച്ചിലില്‍ തുറന്ന മിഴികള്‍ക്ക്
അന്തിസൂര്യന്‍റെ കലങ്ങിയ ചുവപ്പ്...
വരണ്ട ചുണ്ടുകള്‍ പിളര്‍ത്തി
തളര്‍ന്ന വാക്കുകള്‍ അടുക്കി
അവന്‍ പയ്യെ പറഞ്ഞു....
 
കണ്ടോ അച്ഛാ !
വാവയ്ക്ക് വയ്യ..
ഉടുപ്പൂരീട്ടും മേല് നീറുന്നൂ..
കണ്ണാടി കണ്ടാ വാവയ്ക്ക് പേടിയാ..
എത്ര കുളിച്ചാലും നാറ്റം പോണില്ല..
കുട്ടികളൊന്നും കളിക്കാനും കൂട്ടില്ല..
എന്താ അച്ഛാ വാവയ്ക്ക്..?
മാറാത്ത വാവുവാണോ...?
ആരാ അച്ഛാ ഇതു തന്നത്...
ദൈവാണോ...?
അച്ഛാ !!..വാവയിപ്പോ മരിക്ക്യോ...??
വാവയ്ക്ക്  വയ്യ !!....

ഉമിനീര്‍ വറ്റി തൊണ്ടവരണ്ടുണങ്ങി
പിന്നിലേക്ക്‌ തെളിയുന്ന കാഴ്ചകള്‍...
അസ്ഥിയില്‍ തീര്‍ത്ത സമരപന്തലുകള്‍
ചുടുചോരയില്‍ മുക്കിയ ചെങ്കൊടികള്‍
പച്ചയും മഞ്ഞയും തൂവെള്ളയും
ആര്‍ക്കും വേണ്ടാതെ കറുപ്പ്....
ശ്വാസംപിടിച്ചും കൈകള്‍ചുരുട്ടിയും
ഉയര്‍ത്തിവിട്ട  വന്‍കോമരങ്ങള്‍..
യുദ്ധകാഹളങ്ങള്‍  ജയഭേരികള്‍..
നടുനിവര്‍ത്താതെ നേടിക്കൊടുത്ത വിജയം..
പകരം നിങ്ങള്‍ ഞങ്ങള്‍ക്കെന്തുതന്നു....
കരിഞ്ഞപുറംതൊലികളും ചീര്‍ത്തശിരസ്സുകളും
ഓരോ നെന്മണിയിലും തളര്‍ന്നുറഞ്ഞ വിശപ്പും..
വികൃതമാക്കപ്പെട്ടതെങ്കിലും 
ഞങ്ങള്‍ക്കുമില്ലേ നിങ്ങളെപ്പോലെ 
കൈകാലുകള്‍, കണ്ണുകള്‍ , ചുണ്ട്, മൂക്ക്....
സിരകളില്‍ പ്രവഹിക്കുന്നതും ഒരേ ചുവപ്പ്,
ചൂട്, ചൂര് , കാമനകള്‍ , നിഷ്ടകള്‍ എല്ലാമെല്ലാം..
പിന്നെന്തേ മനുഷ്യാ നീ ഞങ്ങളെയോര്‍ത്തു
വിലപിക്കാത്തത്.....
ഞങ്ങള്‍ക്കു വേണ്ടി വരും തലമുറകള്‍ക്കു 
വേണ്ടി നിനക്കിതൊന്ന്  അവസാനിപ്പിച്ചൂടെ......?
________________________________________________________



നീയും ഞാനും നമ്മില്‍

Thursday, April 7, 2011 42 comments



സ്വപ്നജാലകം തുറന്നിളം 
            കാറ്റിനെന്‍
   മടിത്തട്ടില്‍ ഇടമേകി...
    പാതി മറഞ്ഞ മേനി‌ 

            തലോടി നീ
      പടര്‍ന്നൊഴുകും 
         പ്രണയമേകി..
കുളിര്‍പാതി വിരല്‍പാതി
            ശേഷിപ്പായ്‌ 

         ഞാന്‍ നിന്നില്‍..
വിടര്‍ന്നിട്ടും ഏറെ ദൂരെ,
           പടര്‍ന്നിട്ടും 

          പതിയാതെ,
മറന്നിട്ടും ഓര്‍മ്മകളില്‍
         സ്നേഹത്തിന്‍ 

           അലകളായ്‌..
നിന്നോടു പറയാനാവുമോ 

             മതിയെന്ന് 
നമുക്കിനി കാണാനാവുമോ 
            എന്നെന്നും...
________________________________

പ്രണയവും പുഴയും

Friday, April 1, 2011 55 comments



സുസ്മേരവദനയായ് തെന്നലായ്‌
അധരചുവപ്പില്‍ ചൊടിക്കുമുപ്പായ്‌
സന്ധ്യയുറങ്ങും നിന്‍മിഴികളാലെന്‍ 
തോണി നിന്നിലേക്കടിപ്പിച്ചു മെല്ലെ
ഉഷസ്സാം പൊന്‍പ്രഭ ചൊരിഞ്ഞു 
നീയെന്‍ മേച്ചില്‍പ്പുറങ്ങളില്‍ കൂടുകൂട്ടി...

പുല്ലുമേഞ്ഞ തെളിനീര്‍ത്തടങ്ങളില്‍ പുല്ലാങ്കുഴല്‍നാദം പൊഴിച്ചും,
പാതിരാവിലെ നേര്‍ത്തയിരുളിന്‍റെ മാറിലൊളിച്ചും മൌനമാര്‍ന്ന 
മിഴികളാലെത്ര കിനാക്കള്‍ 
നാം പകുത്തുനല്‍കി..

ശാന്തമായ്‌ ഞാനീ നിലാവിന്‍റെ മടിയിലെ പെയ്തൊഴിയാത്ത രാത്രിമഴയായ്
നിന്‍ പ്രണയനിസ്വനം കാതോര്‍ക്കവേ അന്നാദ്യമായ് നീയെന്‍റെ കാതിലോതി
പ്രണയം പുഴയെന്ന്...

പുഴതന്‍ കുളിര്‍മ്മ പടര്‍ന്നൊരെന്‍ 
ഹൃത്തില്‍ പിന്നീടെന്നോ വീണ്ടുമോതിനീ,
പുഴയൊഴുകുന്നു തടങ്ങളില്‍ നിന്നും തടങ്ങളിലേക്ക്....
നിന്നില്‍ നിന്നും നീയറിയാത്തയെന്‍
പുത്തന്‍തുരുത്തിലേക്ക്.......
ദിശമാറിയൊഴുകേണ്ടതനിവാര്യതയായ്..
കാലക്കുത്തൊഴുക്കില്‍ ഞാനുമിങ്ങനെയൊഴുകട്ടെ..
                                 പ്രണയപ്പുഴതന്‍ ജലസമൃദ്ധി ക്ഷയിക്കവെയെന്‍

നേത്രങ്ങള്‍ സജലങ്ങളായ്..
അറിയാത്ത കൈവഴികള്‍ താണ്ടി 
തുരുത്തില്‍ നിന്നും തുരുത്തിലേക്കൊഴുകുമെന്‍ അരുമയാം പുഴയെ നോക്കിക്കാണവെയെന്‍  നെടുവീര്‍പ്പുകള്‍ പരലുകളായ്‌.....
വായപിളര്‍ന്നിറ്റു ദാഹജലത്തിനായവ
പൊടിമണലില്‍ തുടിച്ചുതുള്ളി... 
_____________________________________________

ഇരകള്‍

Monday, March 21, 2011 54 comments



അങ്ങകലെ ചൂളം വിളികളുടെ മേളം,
             മരണം മണത്ത് കാട്ടാനക്കൂട്ടം....
 
റോഡരികില്‍ വിലാപം മറന്ന്
            ഉച്ച്വാസങ്ങള്‍ അമര്‍ത്തിയ ഇരകള്‍..

ഇരുളിന്‍റെ കാതുകളില്‍ കരിയിലയനക്കങ്ങള്‍..

ഭീമാകാരം പൂണ്ട നിഴലുകള്‍ക്കും
            മണ്ണിനുമിടയില്‍ ഉറവപൊട്ടുന്ന താളം.. 

താളക്കൊഴുപ്പില്‍ വേരറ്റുപോയ ബന്ധങ്ങള്‍..
            
ചെണ്ടക്കൊഴുപ്പില്‍ മുരടിച്ച ശിരോവേരുകള്‍..

പേപിടിച്ച കോലങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം
            അനാഥമാക്കപ്പെടുന്ന കാനനവീഥികള്‍..
 
വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍പ്പെടാത്ത
            പകല്‍ക്കളികള്‍ അന്തിയില്‍ തീരുന്ന
കൊച്ചുകുട്ടിയുടെ ദൈന്യത‍....

            ഇത്  മുത്തങ്ങ പറയാത്ത കഥ....
______________________________________

[ അന്യസംസ്ഥാനങ്ങളില്‍  നിന്നും  ലോറികളില്‍ കയറ്റി അയക്കപ്പെടുന്ന മാനസികരോഗികള്‍ മുത്തങ്ങയുടെ റോഡുകളില്‍ ഉപേക്ഷിക്കപ്പെടുന്നു....
തിരിച്ചറിവില്ലാതെ കാട്ടാനകളുടെ ചവിട്ടേറ്റ് പിടഞ്ഞു മരിക്കുന്നു ഈ പാവങ്ങള്‍ അറിയുന്നില്ല സ്വന്തം ബന്ധുക്കള്‍ തന്നെയാണ് അവര്‍ക്ക് ഇങ്ങനെയൊരു തീര്‍പ്പ്‌ കല്പിച്ചതെന്ന്....അല്പം പണത്തിനു വേണ്ടി ലോറിക്കാര്‍ നീചമായ ഈ പ്രവൃത്തി ചെയ്യുന്നു....
മരണത്തിന് മുന്‍പില്‍ പകച്ചു നില്‍ക്കാന്‍ പോലും കഴിയാത്ത ഈ പാവങ്ങളെക്കുറിച്ചാണ് എന്‍റെ  കവിത...] 

വിടന്‍റെ ഭാര്യ

Saturday, March 12, 2011 59 comments


നിന്‍റെ  ഒഴുക്കു  നഷ്ടപ്പെട്ട  കാലുകളെന്‍റെ
നാഭിയിലമരുമ്പോള്‍ എനിക്കിപ്പോള്‍ 
നോവാറില്ല.....

എന്‍റെ  മുഖം നിന്‍റെ  കണ്ണുകളില്‍
അഗ്നിപടര്‍ത്തുന്നത് ഞാനിപ്പോള്‍ 
കണ്ടെന്നു നടിക്കാറില്ല....

എന്‍റെ  അധരങ്ങള്‍ നീ 
കൊത്തിവലിക്കുമ്പോള്‍  ഞാനതിന്‍റെ
കണക്കെടുപ്പു നടത്താറില്ല.......
 
തിണര്‍ത്തു  മായാതെ  കിടക്കുന്ന നിന്‍റെ
വിരല്‍പ്പാടുകളില്‍  ഞാനിപ്പോള്‍ 
ചായം  തേക്കാറില്ല........

എനിക്ക്  മുന്‍പില്‍  നീയവളുമായി
കിടയ്ക്ക പങ്കിടുമ്പോള്‍ ഞാനിന്ന്
കട്ടിളപ്പടിയില്‍ മുഖമമര്‍ത്തി തേങ്ങാറില്ല...

നീയെന്നെ പട്ടിയെന്നു വിളിക്കുമ്പോള്‍
ഞാനിന്ന് വാലാട്ടി കുരയ്ക്കാറില്ല....

നിന്‍റെ പട്ടികുഞ്ഞുങ്ങള്‍ തീറ്റ കിട്ടാതെ 
വിശന്നുമോങ്ങുമ്പോള്‍ ഞാനെന്‍റെ
പരാതിപ്പെട്ടി തുറക്കാറില്ല......

ഇന്നുമെന്‍റെ  കെട്ടുതാലി പൊട്ടിക്കാന്‍ 
നീ വരുമ്പോള്‍ നിന്‍റെ കാല്‍ക്കല്‍ തൊഴുതു
വീഴാന്‍  ഇനി  ഞാനുണ്ടാവില്ല
കൂടെ നിന്‍റെ പട്ടികുഞ്ഞുങ്ങളും......
_______________________________________________

ബൂലോകത്തേക്കുള്ള വഴി

Sunday, February 27, 2011 64 comments



അശാന്തിയുടെ തീരങ്ങളില്‍ അസ്വസ്ഥമായ
          മനസ്സുമായ്‌ ഞാന്‍ ദൈവത്തെ കാത്തിരുന്നു..
വഴിപോക്കനായ്‌ വന്നത് ചെകുത്താനായിരുന്നു..
         ബൂലോകത്തേക്കുള്ള വഴി ആരാഞ്ഞപ്പോള്‍

 വിരലുകള്‍  നീട്ടി അവന്‍ ചിരിച്ചു...
         അതാണ്‌ എന്‍റെ ലോകം,എന്‍റെ ചെറിയ ലോകം,
അവിടെ എന്‍റെ തിന്മകളും നുണകളും 

         പിന്നെ  കുറച്ചു സത്യങ്ങളും മാത്രം....
ആകാശത്തേക്കുള്ള ഗോവണിച്ചോട്ടില്‍
         നിശാസുരഭികള്‍ പൂത്തിരുന്നു......
മനസിലെന്നും പൂക്കാലം നിറച്ച് ചെകുത്താന്‍റെ 

         മായക്കാഴ്ചകള്‍ ഇളകിയാടി.....
എന്‍റെ ശിഥിലചിന്തകളെ ഉണര്‍ത്തി ഒരു മഴപ്പക്ഷി

         വഴിമരത്തിലിരുന്ന് ആര്‍ദ്രമായ് പാടി...
നിറങ്ങളുടെ ലോകത്തെ കാക്കപ്പൊന്നിനെ 
         മറന്ന് ദൈവീകതേജസിന്‍റെ തരിവെട്ടം തേടി 
മിഴിനീര്‍ ചിന്താതെ  പ്രയാണം തുടര്‍ന്നു..
         വാടാമലരുകളായ് കുറിഞ്ഞിയും

കടലാസുപൂക്കളും വഴിനീളെ പൂത്തുലഞ്ഞു...
         സൂര്യകണമേറ്റ ചാലിയാറും ചെറുവാടിയും  
പോക്കുവെയിലായ് പുഞ്ചിരിച്ചു...
         കല്‍പ്പകന്‍ചേരിയും ബിലാത്തിപട്ടണവും
എച്മുവോട് ഉലകവും കടന്നപ്പോള്‍
         എരകപ്പുല്ല് തട്ടി കാലു മുറിഞ്ഞു....
കരിയിലയനക്കങ്ങളില്‍ കാച്ചറഗോടനും 

         പാമ്പള്ളിയും പേടിപ്പിച്ചു...
മീനടം മിത്തുകള്‍ സ്മൃതിയടഞ്ഞ 

         ജീവിതഗാനം മുളംതണ്ടിലൊതുക്കി...
മിഴിയോരം നനഞ്ഞു..മിഴിനീര്‍തുള്ളികള്‍ 

         തുടച്ച് തണല്‍ തേടി പാഞ്ഞു...
ആത്മവ്യഥകള്‍ ഈറന്‍ നിലാവില്‍ കുളിച്ചു....
         നിരക്ഷരന്‍റെ നട്ടപ്പിരാന്തുകള്‍ പിച്ചും 

പേയും പറഞ്ഞ് നിഴല്‍ വരകളിലൊളിച്ചു...
         ആയിരത്തിയൊന്നാംരാവില്‍ അകബലം 

അഗ്നിജ്വാലയായ്‌  ശ്രീ ചിത്രജാലകം 
         തുറന്നെന്‍റെ അക്ഷരച്ചിന്തുകൾ
ബൂലോക കടലാസ്സില്‍ ഇടം നേടി.... 
         ഋതു - കഥയുടെ വസന്തത്തില്‍ അവിടെ
ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍ 

        ഏതോ ഉള്‍ക്കാഴ്ചയിലെന്നോണം 
ഞാനൊരു കുഞ്ഞുചിറകിനായ്‌ കൈകള്‍നീട്ടി...
        ജന്മസുകൃതമായ് എന്‍റെ കൈക്കുമ്പിളില്‍
നിറഞ്ഞത് ഒരായിരം കിളിത്തൂവലുകള്‍‍....

__________________________________________________________________

ചിത്രത്തിന് കടപ്പാട്  :  
kappilan.com
കൂടാതെ ഇതില്‍  പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ബ്ലോഗുകളുടെയും [പേരുകള്‍] ഉടമകളോട് പ്രത്യേക നന്ദി അറിയിക്കുന്നു....


പിറവിയും മറവിയും....

Thursday, February 24, 2011 42 comments


പിറവി  ഉടുത്തൊരുങ്ങി 
             പുറത്തേയ്ക്കെത്താന്‍
പത്തു  വിനാഴിക
             മറനീക്കി പുറത്തെത്തിയ
മറവി  പിറവിയെ കാത്തു..
             ആദ്യ നിലവിളിയില്‍
ലയിച്ച് മറവി പിറവിയോടൊപ്പം
             അന്ത്യ ഞെരുക്കത്തില്‍
മറവിയെ  മറന്ന് പിറവി 
             യാത്രയായി......
______________________________________

ശേഷിപ്പുകള്‍

Thursday, February 17, 2011 42 comments




ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
         ഒരുപറ്റം  കടവാവലുകള്‍......
കൂട്  നഷ്ടപ്പെട്ട  മരങ്ങള്‍
         ഇലകളും ചില്ലകളും നഷ്ടപ്പെട്ട്..‌
പിറകെ   മാഞ്ഞുപോകുന്ന 
         തായ്ത്തടികളും
മാഞ്ഞുപോകുന്ന  വേരുകളും...
         മണ്‍പാകിയ അവശേഷിപ്പില്‍
നെയ്തിട്ടും  പണിതീരാത്ത 
         വലകള്‍.....
അടരാന്‍ വിസ്സമ്മതിച്ച് അങ്ങിങ്ങായ്
         മഞ്ഞുതുള്ളികള്‍.....
ഓര്‍മ്മകള്‍ക്കും  ചിന്തകള്‍ക്കും മീതെ
         പടരുന്ന ചിതല്‍പ്പുറ്റുകള്‍
മാഞ്ഞു  പോകുന്ന ബിംബങ്ങളില്‍
         ശേഷിപ്പായ്‌  മണ്‍ത്തരികള്‍...
______________________________________________

വീണ്ടും നീ...

Monday, February 14, 2011 49 comments


                           നിദ്ര മറന്ന രാവുകളില്‍
                        കൂട്ടായെത്തിയ വാക്കുകള്‍
                   പിറന്നുവീണ പുസ്തകത്താളില്‍
                            പലകുറി കോറിയിട്ടത്
                                    നിന്‍റെ  പേര്..
                         ചിതറിപ്പരന്ന  മഷിയില്‍ 
                     നിന്‍റെ പേരില്‍  മുനയൊടിച്ച 
                             തൂലികപ്പൊട്ടുകള്‍....
                        വെട്ടിയും   തിരുത്തിയും 
                             മായ്ക്കാനാവാതെ
                  വീണ്ടും നീയെന്‍റെ തൂലികത്തുമ്പില്‍
___________________________________________________

ഓസോണ്‍

Sunday, February 6, 2011 38 comments
         

മണ്ണിന്‍റെ കവിതകള്‍ മണക്കുമെന്‍ വഴികളില്‍
      മണ്ണും മരങ്ങളും പൂക്കളും പുഴകളും
 പറയുന്നതോ ഈ വിണ്ണിന്‍റെ ശോകം....
      ഇന്നിതാ ഇവിടെയീ നീരൊഴുക്കു വറ്റിയ
വരണ്ട വിളനിലങ്ങളും കലപ്പയുടെ
      കാതുകള്‍ മറന്നൊരിമ്പവും  ഉണര്‍വ്വിന്‍റെ
കാലം മറന്നു സുഷുപ്തിയിലാണ്ട  
      പൊന്മണികളും പിറക്കുവാന്‍ ആശിച്ചു 
നിറംമങ്ങിയ ചാപിള്ളകളുടെ കവിള്‍ത്തട-
     ങ്ങളിലെ  ഉണങ്ങിയ ഉപ്പുപാടങ്ങളുമെല്ലാം
തേടുന്നതോ വിണ്ണിന്‍റെ  കണ്ണീര്‍......
     നീര്‍തൊട്ടുതൊടാത്ത അസ്തമയസൂര്യന്‍റെ
അധരങ്ങള്‍ വിണ്ടുകീറിയ വേദനയില്‍
     വിടര്‍ന്നിട്ടും കൊഴിയാതെ  വിതുമ്പുന്നിതാ
ഓര്‍മ്മയുടെ നനുത്ത  മഴമേഘപൂക്കള്‍...
     ജിഹ്വതലപ്പുനീട്ടി ജലപാനം കൊതിക്കുമീ
മണ്ണിന്‍റെ  മരിക്കാത്ത  പുല്‍നാമ്പുകള്‍
     അഗ്നിഹോത്രം ചൊരിയവെ  വിണ്ണിന്‍റെ
ഹൃദയം വൃത്തംവെച്ച വൃണങ്ങള്‍ക്കുചുറ്റും
     പെയ്തിറങ്ങാത്ത കണ്ണീരിന്‍റെ കഥപറഞ്ഞു...
മണ്ണിന്‍റെ മക്കളുടെ വിലാപങ്ങളില്‍ കരിയട-
     ര്‍ന്ന  പുറംതൊലികളും പാപവിധിയേറ്റ
ജീവകോശങ്ങളും  തിരുത്താനാവാതെ
     പഴിക്കുന്നു സ്വയാര്‍ജ്ജിതകര്‍മ്മദോഷങ്ങളെ..
വെറുക്കുവാനാകുമോയീ  കരിമ്പടം പുതപ്പിച്ച
     ആധുനികജീവചരിത്രത്തെ മറക്കുവാനാകുമോ
നമുക്കീ വെട്ടിവീഴ്ത്തപ്പെട്ട  ജൈവമാതാക്കളെ..
     പാപമേ നിന്നെ മരണമെന്നോതി പഠിപ്പിച്ച
പൂര്‍വ്വികതേജസ്സുകളെ നമിക്കുന്നു ഞാനെന്നും...
_________________________________________________

നന്മ മറന്ന നന്മ

Saturday, January 29, 2011 40 comments


"കരിഞ്ഞൊട്ടിയ ഉദരവും കുഴിഞ്ഞ കണ്ണുകളില്‍ 
 കണ്ണീരുമായ് ഞാന്‍ നിന്‍റെ മുമ്പില്‍ വന്ന നാള്‍
         നന്മേ നിനക്കോര്‍മ്മയില്ലേ..
 വക്കുപൊട്ടിയ പിച്ചളപാത്രം നീട്ടി പഴംചോറിനായ് 
 നിന്നുമ്മറത്തുനിന്നു കേണതും നിനക്കോര്‍മ്മയില്ലേ..
 ഒന്നുംപറയാതെ  ഉള്‍വലിഞ്ഞു നീ നിന്‍റെ ശ്വാനനെ 
 എനിക്കുള്ള മറുപടിയായ്‌ നിയോഗിച്ചതും
         മറന്നു പോയോ...
 ഉടുതുണി കീറിയ നഗ്നതയില്‍ ശേഷിച്ച മാംസപിണ്ഡ
 ത്തില്‍ ചോര കീറിയ ചാലുമായ് പടിയിറങ്ങിയ 
        എന്നെ നീ മറന്നോ..
 എണ്ണപ്പെടാത്ത വിശപ്പിന്‍റെ ദിനങ്ങള്‍ക്ക് മുന്‍പില്‍ 
 വേച്ചു വേച്ചു ഞാന്‍ വീണപ്പോള്‍ അന്ത്യനീര്‍ തന്ന 
        കൈകള്‍ നന്മേ നിന്‍റെതായിരുന്നോ..
 അതോ എന്‍റെമ്മയുടെ കണ്ണീര്‍ പെയ്തിറങ്ങിയതോ.."

_________________________________________________________
_________________________________________________

കാലചക്രം

Monday, January 24, 2011 43 comments
  
വിരല്‍ത്തുമ്പില്‍ മണ്‍വാസന
             പിടയുന്ന  നൌക
കരം  കടലെടുത്തു....
             തെളിഞ്ഞ  കണ്ണാടിയില്‍ 
തളരാത്ത  പ്രതിബിംബം,
             എത്തിനോക്കിയ വിണ്ണിന്‍റെ 
മടിയില്‍ ഒരു മുത്ത്‌,
             തലയ്ക്കു  മുകളില്‍
കരയോളം  കനവുകള്‍,
             ദൃഷ്ടിക്കു  മുന്‍പില്‍
എത്തിപ്പെടാത്ത  വിദൂരത,
             തേടിയെത്തിയ  കാറ്റില്‍
കാലത്തിന്‍റെ   കയ്യൊപ്പ്,
             തിരശ്ശീലയ്ക്കു  പിന്നില്‍ 
മോക്ഷത്തിന്‍റെ  ചക്രം,
             വീണ്ടും  വരുമെന്ന 
ശുഭപ്രതീക്ഷ.....
             അവിടെ  തുടങ്ങുന്നു 
തുടര്‍ക്കഥയുടെ ചരിത്രം.

************************************************
*******************************************
 

Search This Blog